TMJ
searchnav-menu
post-thumbnail

TMJ Daily

പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് അന്‍വര്‍, പകരം അടുത്ത തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലം അന്‍വറിന് നല്‍കിയേക്കും

23 Oct 2024   |   2 min Read
TMJ News Desk

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ പിവി അന്‍വര്‍. മുസലിം ലീഗ് നേതൃത്വം ഇടപെട്ട് നടത്തിയ സന്ധി സംഭാഷണത്തിനൊടുവിലാണ് അന്‍വര്‍ താന്‍ രൂപീകരിച്ച സംഘടനായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.ജീവകാരുണ്യ പ്രവര്‍ത്തകനായി അറിയപ്പെടുന്ന എം എം മിന്‍ഹാജ് മെദറിനെയാണ് അന്‍വര്‍ തന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്.

പാലക്കാട്ട് നടന്ന  ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരളയുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ വിളിച്ചു ചേർത്ത കൺവെൻഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം. ഒരു ഉപാധിയുമില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുന്നതായി അന്‍വര്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണക്കുന്നത്. രണ്ട് ദിവസം മുന്‍പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി.

നേരത്തെ കോണ്‍ഗ്രസ് നേതാക്കളുമായി പിവി അന്‍വര്‍ സംസാരിച്ചിരുന്നുവെങ്കിലും അന്‍വര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അവര്‍ അംഗീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് അന്‍വറുമായി മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയത്. യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ് മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കുമ്പോള്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയും ജീവകാരുണ്യപ്രവര്‍ത്തകനായി അറിയപ്പെടുന്ന മിന്‍ഹാജ് മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ കാര്യമായ ചോര്‍ച്ച ഉണ്ടാകുമെന്നും അത് രാഹുല്‍ മാങ്കൂട്ടത്തിന് ദോഷകരമാകുമെന്നും തിരിച്ചറിഞ്ഞതോടെയാണ് ലീഗ് ചര്‍ച്ചയുടെ നേതൃത്വം ഏറ്റെടുത്തത്. പ്രതിപക്ഷ നേതാവ് പരാജയപ്പെട്ടിടത്താണ് അന്‍വറിനെ യുഡിഎഫിനൊപ്പമാക്കുന്നതില്‍ ലീഗ് വിജയിച്ചത്. യുഡിഎഫില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ പരിഹരിക്കാനുള്ള കരുത്ത് ഇന്ന് ലീഗിന് മാത്രമേ ഉള്ളൂവെന്ന് അവര്‍ക്ക് അവകാശപ്പെടാവുന്ന വാദങ്ങളിലൊന്നുകൂടെയായി മാറി ഈ നീക്കം.

പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതിന് പകരമായി അടുത്ത തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ അന്‍വറിനെ ലീഗ് പിന്തുണയ്ക്കുമെന്നാണ് ധാരണയുണ്ടാക്കിയിട്ടുള്ളതെന്ന് അറിയുന്നു. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റാണ് ഏറനാട്. 2011 മുതല്‍ പികെ ബഷീറാണ് ഈ മണ്ഡലത്തിലെ എംഎല്‍എ. 2011 ല്‍ അന്‍വര്‍ ഈ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അന്ന് ബിജെപിയും എല്‍ഡിഎഫിലെ സിപിഐയെയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് അന്‍വര്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. അന്‍വറിന് 47, 452 വോട്ടാണ് അന്ന് ലഭിച്ചത്. ജയിച്ച ബഷീറിന് 58,698 വോട്ടും കിട്ടിയിരുന്നു. നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സിപിഐ സ്ഥാനാര്‍ത്ഥി അഷ്‌റഫലി കാളിയത്തിന് അന്ന് ലഭിച്ചത് വെറും 2,700 വോട്ട് മാത്രമായിരുന്നു. മൂന്നാംസ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 3,448 വോട്ടും ലഭിച്ചിരുന്നു.അടുത്ത രണ്ട്  നിയമസഭാ തിരഞ്ഞെടുപ്പുകളിലും അന്‍വര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി നിലമ്പൂരിലേക്ക് മാറി ജയിച്ചപ്പോള്‍ ഏറനാട് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി അബ്ദുറഹിമാന് യഥാക്രമം 56,155 വോട്ടും 55,530 വോട്ടും ലഭിച്ചിരുന്നു.

അന്‍വറിനെ സംബന്ധിച്ച്  ഇടതുപക്ഷത്ത് നിന്നാണെങ്കിലും അവിടെ നിന്ന് മാറി യുഡിഎഫിനൊപ്പം ചേര്‍ന്നാണെങ്കിലും നിലമ്പൂരില്‍ നിന്ന് മൂന്നാം തവണ മത്സരിക്കാനൊരുങ്ങുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. 2016ല്‍ അന്‍വര്‍ മത്സരിക്കുമ്പോള്‍ ആര്യാടന്‍ മുഹമ്മദിന്റെ മകനും നഗര ചെയര്‍പേഴ്‌സണുമായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചത് 11,504 വോട്ടിനാണ്. എന്നാല്‍, ചരിത്രത്തിലാദ്യമായി തുടര്‍ഭരണം സാധ്യമാക്കി എല്‍ഡിഎഫ് തരംഗം ആഞ്ഞുവീശിയ 2021ല്‍ വെറും 2,794 വോട്ടിനാണ് അന്‍വര്‍, കോണ്‍ഗ്രസിലെ വിവി പ്രകാശിനോട് ജയിച്ചത്. ഈ കണക്കുകള്‍ നല്‍കുന്ന സൂചന അന്‍വറിന് അത്ര സുരക്ഷിതമണ്ഡലമല്ല, ഇനി നിലമ്പൂര്‍ എന്നതാണ്. അതുകൊണ്ടുതന്നെ, സുരക്ഷിത മണ്ഡലത്തിലേക്കുള്ള മാറ്റം അന്‍വറിനും ആവശ്യമാണ്. ഈ ആവശ്യമാണ് അന്‍വര്‍ ഇതിലൂടെ നേടിയെടുത്തിരിക്കുന്നത്.

ലീഗ് തങ്ങളുടെ കൈവശമുള്ള ഏറനാട് സീറ്റ് അന്‍വറിന് നല്‍കുമ്പോള്‍ അന്‍വര്‍ ലീഗില്‍ ചേരുമോ അതോ സ്വന്തം സംഘടനയില്‍ തുടരുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. സ്വന്തം പാര്‍ട്ടിയായി തുടരുകയാണെങ്കില്‍ ലീഗിന് നഷ്ടമാകുന്ന ഏറനാടിന് പകരം യുഡിഎഫ് വേറെ സീറ്റ് നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. യുഡിഎഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമ്പോഴൊക്കെ തങ്ങളുടെ അവകാശവാദം മാറ്റിവച്ച് അത് പരിഹരിച്ച ചരിത്രം ലീഗിനുണ്ട്. സി എച്ച് മുഹമ്മദ് കോയയുടെ രാജിയാണെങ്കിലും എ കെ ആന്റണിയുടെ തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പാണെങ്കിലുമൊക്കെ ലീഗിന്റെ കാരുണ്യം വഴിഞ്ഞൊഴുകിയ ചരിത്രമാണ് യുഡിഎഫിനെ നിലനില്‍ക്കാന്‍ സഹായിച്ചിട്ടുള്ളത്.


#Daily
Leave a comment