അരിക്കൊമ്പനെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു
മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ വനത്തിനുള്ളിൽ തുറന്നു വിട്ടു. അപ്പർ കോതൈയാർ മുത്തുക്കുളി വനത്തിലെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിലാണ് ആനയെ തുറന്നുവിട്ടത്. തുമ്പിക്കൈയിൽ ഏറ്റ മുറിവിന് ചികിത്സ നൽകിയ ശേഷമാണ് തമിഴ്‌നാട് വനം വകുപ്പ് വനത്തിനുള്ളിൽ തുറന്ന് വിട്ടതെന്ന് മുഖ്യവനപാലകൻ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു.
കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചിരുന്നു. ഈ അവസ്ഥയിൽ കാട്ടിൽ തുറന്നുവിടാനാകില്ലെന്നും ആവശ്യമെങ്കിൽ കോതൈയാർ ആന സംരക്ഷണകേന്ദ്രത്തിൽ എത്തിച്ച് ചികിൽസ നൽകുമെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അനിമൽ ആംബുലൻസിൽ വനംവകുപ്പ് ഡോക്ടർമാർ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് വരികയായിരുന്നു.
കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിലേക്ക് പൊതുജനങ്ങൾക്ക് ശല്യമുണ്ടാകാത്ത വിധത്തിൽ ആനയെ മാറ്റുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചതോടെ ആനയെ തുറന്നു വിടാൻ കോടതി അനുവദിക്കുകയായിരുന്നു. എന്നാൽ, മണിമുത്താറിൽ അരിക്കൊമ്പനെ തുറന്നു വിടുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം, അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനി റബേക്ക ജോസഫ് നല്കിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. ആനയെ മതികെട്ടാൻ ചോലമേഖലയിൽ തുറന്നു വിടണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ആനയെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകൻ ഗോപാലും കോടതിയെ സമീപിച്ചിരുന്നു.
മിഷൻ അരിക്കൊമ്പൻ
അരിക്കൊമ്പനെ ഇന്നലെ പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയത്. പൂശാനം ചെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ വച്ച് രണ്ട് തവണ മയക്കുവെടി വെച്ചു എന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് നാല് കാലും ബന്ധിച്ച് ആനിമൽ ആംബുലൻസിലേക്ക് കയറ്റി. വൈകിട്ടോടെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ എത്തിച്ചു.
കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റി പാർപ്പിച്ചത്. അഞ്ച് തവണ മയക്കുവെടിവച്ചശേഷം സാറ്റലൈറ് കോളർ ഘടിപ്പിച്ചിരുന്നു. കോളറിലെ സിഗ്‌നൽ വഴി അരിക്കൊമ്പന്റെ നീക്കങ്ങൾ നീരിക്ഷിച്ച് വരുന്നതിനിടെയാണ് ആന തമിഴ്‌നാട്ടിലെ കമ്പം ജനവാസ മേഖലയിൽ ഇറങ്ങിയത്. കമ്പം ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെ എതിരെ ബൈക്കിൽ വന്ന യാത്രക്കാരനെ തട്ടിയിടുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇയാൾ മരിക്കുകയും ചെയ്തു. ഇതോടെയാണ് ആനയെ മയക്കുവെടിവെച്ച് ഉൾക്കാട്ടിലേക്ക് എത്തിക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്.