
അരുന്ധതി റോയിയുടെ പുസ്തകം കാശ്മീരിൽ നിരോധിച്ചു
പ്രമുഖ എഴുത്തുകാരി അരുന്ധതി റോയി അടക്കമുള്ളവരുടെ 25 പുസ്തകങ്ങൾ കാശ്മീരിൽ നിരോധിച്ചു. കാശ്മീരുമായി ബന്ധപ്പെട്ട സാമൂഹിക ശാസ്ത്രപരമായ കൃതികളാണ് നിരോധിക്കപ്പെട്ടവയിൽ കൂടുതലും. അരുന്ധതി റോയിയുടെ ലേഖന സമാഹാരങ്ങൾ അടങ്ങിയ ആസാദി എന്ന കൃതിയാണ് നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്. എ ജി നൂറാനിയുടെ പുസ്തകവും നിരോധിക്കപ്പെട്ടവയുടെ പട്ടികയിൽ ഉൾപ്പെടുന്നു.
ആസാദി: ഫ്രീഡം, ഫാസിസം, ഫിക്ഷൻ എന്ന റോയിയുടെ കൃതി 2020 സെപ്റ്റംബറിൽ ആണ് പ്രസിദ്ധീകരിച്ചുട്ടള്ളത്. സമകാലീന വിഷയങ്ങൾ സംബന്ധിച്ച ലേഖനങ്ങളുടെ സമാഹരമാണ് ഈ പുസ്തകം. തൂലിക ബുക്സ് പ്രസിദ്ധീകരിച്ച എ ജി നൂറാനിയുടെ ദി കാശ്മീർ ഡിസ്പ്യൂട് 1947-2012 എന്ന കൃതിയാണ് നിരോധനം നേരിടുന്നത്.
വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും, ഇന്ത്യയുടെ ഐക്യത്തിനും, അഖണ്ഡതക്കും എതിരായ ഉള്ളടക്കവും അടങ്ങിയ പുസ്തകങ്ങൾക്കാണ് കാശ്മീരിലെ ലഫ്. ഗവർണ്ണർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക ഉത്തരവിൽ പറയുന്നു.
സുമന്ത്ര ബോസ്, അനുരാധ ഭാസിൻ, സുജാത ബോസ്, ആയേഷ ജലാൽ, താരിഖ് അലി, രാധിക ഗുപ്ത, സ്റ്റീഫൻ പി കോഹൻ തുടങ്ങിയ പ്രമുഖ പണ്ഡിതരുടെ കൃതികൾ നിരോധന പട്ടികയിൽ ഉൾപ്പെടുന്നു. ഹാർപ്പർ കോളിൻസ്, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്സ് തുടങ്ങിയ പ്രമുഖ പ്രസാധകരാണ് നിരോധിച്ച പുസ്തകങ്ങളിൽ ഏറെയും പ്രസിദ്ധീകരിച്ചിട്ടുള്ളത്.


