TMJ
searchnav-menu
post-thumbnail

TMJ Daily

അസാദ് മോസ്‌കോയില്‍; റഷ്യ അഭയം നല്‍കിയേക്കും

09 Dec 2024   |   1 min Read
TMJ News Desk

യാത്ത് അല്‍-തഹ്റിര്‍ അല്‍-ഷാമിന്റെ (എച്ച്ടിഎസ്) സായുധ മുന്നേറ്റത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ രാജ്യം വിട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദ് മോസ്‌കോയില്‍ എത്തിയെന്ന് റഷ്യയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അസാദിന് റഷ്യ രാഷ്ട്രീയാഭയം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അസാദ് ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട സഖ്യകക്ഷിയായിരുന്നു റഷ്യ.

ഞായറാഴ്ച്ച എച്ച്ടിഎസ് സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലേക്ക് കടന്നു കയറിയതിനെ തുടര്‍ന്നാണ് അസാദും കുടുംബവും വിമാനത്തില്‍ രാജ്യം വിട്ടത്. വിമാനം യാത്ര തിരിച്ച് ഏതാനും സമയത്തിനുശേഷം റഡാറില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. വിമാനം തകര്‍ന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അസാദ് ഭരണകൂടത്തിന്റെ വീഴ്ച്ചയെ തുടര്‍ന്ന് സിറിയന്‍ തെരുവുകളില്‍ ജനം ആഘോഷം നടത്തി. 13 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനും 50 വര്‍ഷത്തോളമായുള്ള അസാദ് കുടുംബത്തിന്റെ ഭരണത്തിനുമാണ് ഞായറാഴ്ച്ച അന്ത്യം കുറിച്ചത്. തുര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ ക്യാമ്പുകളിലായി ഒരു ദശാബ്ദത്തിലേറെയായി അഭയാര്‍ത്ഥികളായി കഴിയുന്ന സിറിയക്കാര്‍ക്ക് ജനിച്ചമണ്ണിലേക്ക് മടങ്ങാന്‍ സാധിക്കും.

എച്ച്ടിഎസ് നേതാവ് അബു മുഹമ്മദ് അല്‍-ജൊലാനി ഡമാസ്‌കസിലെ മോസ്‌കില്‍ ജനത്തെ അഭിസംബോധന ചെയ്തു. ഈ മഹത്തായ വിജയത്തിനുശേഷം ഒരു പുതിയ ചരിത്രം ഈ മേഖലയില്‍ എഴുതപ്പെട്ടുവെന്ന് ജൊലാനി പറഞ്ഞു.

അസാദ് ഭരണകൂടത്തിന്റെ തകര്‍ച്ച മധ്യേഷ്യയിലെ റഷ്യയുടേയും ഇറാന്റേയും സ്വാധീനവും ഇല്ലാതാക്കി. അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടായിരുന്ന എച്ച്ടിഎസ് സിറിയയില്‍ അധികാരം പിടിച്ചത് ഏറെക്കാലത്തിനുശേഷം ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ മാറ്റമാണ്. ഇറാന് അതിന്റെ സഖ്യകക്ഷികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതിനുള്ള ശേഷി ഇല്ലാതാക്കുകയും റഷ്യയുടെ മെഡിറ്ററേനിയന്‍ നാവിക ബേസിനെ ബാധിക്കുകയും ചെയ്തു.

എച്ച്ടിഎസിനെ ഐക്യരാഷ്ട്ര സംഘടനയും യുഎസും തുര്‍ക്കിയും ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. അസാദ് ഭരണകൂടത്തിന്റെ വീഴ്ച്ചയെ തുടര്‍ന്ന് സിറിയയില്‍ ഉണ്ടായിട്ടുള്ള ശൂന്യതയെ മുതലെടുക്കാന്‍ ഐഎസിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.





 

#Daily
Leave a comment