
ട്രംപിന്റെ 'മരുന്നില്‍' ഏഷ്യൻ വിപണികൾ തകർന്നടിഞ്ഞു
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകരാജ്യങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച തീരുവകളുടെ ആഘാതം സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്ന ഭീതിയില്‍ ഇന്ത്യയില്‍ അടക്കം വിവിധ ഓഹരി വിപണികളില്‍ കറുത്ത തിങ്കള്‍. വിപണികളില്‍ നിക്ഷേപകര്‍ കനത്ത വില്‍പന നടത്തിയപ്പോള്‍ സൂചികകള്‍ കൂപ്പുകുത്തി.
നിഫ്റ്റി 5 ശതമാനവും സെന്‍സെക്‌സ് 5.29 ശതമാനവും ഇടിവോടെയാണ് വ്യാപാരം തുടങ്ങിയത്. എല്ലാ 13 പ്രമുഖ മേഖലകളിലേയും ഓഹരികളുടെ വില ഇടിഞ്ഞു. സ്മാള്‍ ക്യാപ്, മിഡ്-ക്യാപ് ഓഹരികള്‍ യഥാക്രമം 10 ശതമാനവും 7.3 ശതമാനവും ഇടിവു രേഖപ്പെടുത്തി.
ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില 10 ശതമാനം ഇടിഞ്ഞു. ടാറ്റയുടെ സബ്‌സിഡിയറിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ യുഎസിലേക്കുള്ള കയറ്റുമതി നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ തീരുവകള്‍ വിതച്ച ഞെട്ടലിന്റെ പ്രകമ്പനം ജപ്പാന്റെ നിക്കിയെ 6.3 ശതമാനവും ഹോങ്കോങിലെ ഹാങ്‌സെങ് 9.8 ശതമാനവും തകര്‍ത്തു. ഹോങ്കോങ്ങില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള യുകെ ബാങ്കുകളായ എച്ച്എസ്ബിസിയും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേവഡ് എന്നിവയുടെ ഓഹരി വിലയും കൂപ്പുകുത്തി.
അതേസമയം,ഓഹരി വിപണികള്‍ ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നുവെങ്കിലും തന്റെ തീരുവ തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്ന് ട്രംപ് എയര്‍ ഫോഴ്‌സ് വണ്ണില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചില കാര്യങ്ങള്‍ ഫിക്‌സ് ചെയ്യുന്നതിന് ചിലപ്പോള്‍ നിങ്ങള്‍ മരുന്ന് കഴിക്കണമെന്ന് ട്രംപ് പറഞ്ഞു.
തായ് വാനില്‍ ചിപ്പ് നിര്‍മ്മാതാക്കളായ ടിഎസ്എംസിയുടേയും ഫോക്‌സ്‌കോണിന്റേയും ഓഹരി വില 10 ശതമാനം ഇടിഞ്ഞു. ആപ്പിളിന്റെ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് ഈ കമ്പനികളാണ്. ട്രംപിന്റെ തീരുവ കാരണം ആപ്പിള്‍ ഉല്‍പന്നങ്ങളുടെ വില കുതിച്ചുയരുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തായ് വാനില്‍ നിര്‍മ്മിക്കുന്ന ചിപ്പുകള്‍ ഉപയോഗിച്ച് ചൈനയില്‍ അസംബിള്‍ ചെയ്തശേഷമാണ് ആപ്പിള്‍ ഫോണുകള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്.


