TMJ
searchnav-menu
post-thumbnail

TMJ Daily

അസം ഖനി ദുരന്തം: മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

11 Jan 2025   |   1 min Read
TMJ News Desk

സ്സമിലെ ദിമാ ഹസാവോ ജില്ലയിലെ നിയമവിരുദ്ധമായ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട തൊഴിലാളികളില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ജനുവരി 8-ന് ബുധനാഴ്ച്ച ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഖനിയപകടം ഉണ്ടായത്. ഇനിയും അഞ്ചുപേര്‍ ഖനിക്കുള്ളില്‍ കുടങ്ങിക്കിടക്കുന്നുണ്ട്. അവരുടെ അവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയില്ല.

ആദ്യം കണ്ടെത്തിയ മൃതദേഹം നേപ്പാളി സ്വദേശിയുടേതായിരുന്നു. ഇന്ന് കണ്ടെത്തിയ കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഒന്ന് ദിമ ഹസാവോയിലെ കലാമതിയിലെ വില്ലേജ് നമ്പര്‍ 1ല്‍ വസിക്കുന്ന 27 വയസ്സുകാരനായ ലിഗെന്‍ മഗറിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

മറ്റ് രണ്ട് പേരെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ തുടരുന്നു. ലിഗന്റെ മൃതദേഹം ഖനിയിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുകായിരുന്നു. ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോഴാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്.

340 അടി ആഴത്തിലുള്ള ഖനിയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച ഭൂഗര്‍ഭ ജല ഉറവ പൊട്ടിയാണ് ജലം നിറഞ്ഞത്. 12 വര്‍ഷം മുമ്പ് ഉപേക്ഷിച്ച ഖനിയാണിതെന്നും മൂന്ന് വര്‍ഷം മുമ്പുവരെ അസം മിനറല്‍ ഡെവലെപ്‌മെന്റ് കോര്‍പറേഷന്റെ അധീനതയില്‍ ആയിരുന്നു ഇതെന്നും അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ്മ പറഞ്ഞു.

അതൊരു നിയമവിരുദ്ധമായ ഖനി അല്ലെന്നും ഉപേക്ഷിക്കപ്പെട്ടതാണെന്നും ശര്‍മ്മ പറയുന്നു. ആദ്യമായി കല്‍ക്കരി ഖനനം ചെയ്യാനാണ് അപകടത്തില്‍പ്പെട്ട തൊഴിലാളികള്‍ ഖനിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഈ ഖനനത്തിന് നേതൃത്വം നല്‍കിയാളെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അന്വേഷണം തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഖനിയില്‍ 26 മീറ്റര്‍ ഉയരത്തില്‍ ജലം നിറഞ്ഞു നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.




 

#Daily
Leave a comment