TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

പന്നുവിനെതിരായ വധശ്രമം: തെളിവുകള്‍ ഹാജരാക്കണമെന്ന് യുഎസ് കോടതി

11 Jan 2024   |   2 min Read
TMJ News Desk

ലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതനായ നിഖില്‍ ഗുപ്തയ്‌ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ യുഎസ് കോടതിയുടെ നിര്‍ദേശം. നിഖില്‍ ഗുപ്തയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ന്യൂയോര്‍ക്ക് കോടതി ഫെഡറല്‍ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. 

അമേരിക്കയുടെയും കാനഡയുടെയും ഇരട്ടപൗരത്വമുള്ള ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരോടൊപ്പം നിഖില്‍ ഗുപ്ത പ്രവര്‍ത്തിച്ചതായാണ് യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. ഇതിനായി വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയതായും പറയപ്പെടുന്നു. ജനുവരി നാലിന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മൂന്നുദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് യുഎസ് ജില്ലാ ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചു. 

കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് നിഖില്‍ ഗുപ്തയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റങ്ങള്‍ തെളിഞ്ഞാല്‍ 20 വര്‍ഷംവരെ ജയില്‍ ശിക്ഷ ലഭിക്കാം. നിലവില്‍ ചെക്ക് റിപ്പബ്ലിക്കിലെ ഏകാന്ത തടവറയിലാണ് ഗുപ്തയെ പാര്‍പ്പിച്ചിരിക്കുന്നത്. 

സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം 

ഗുര്‍പത്വന്ത് സിങ് പന്നൂനെ വധിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം നിഖില്‍ ഗുപ്ത ഗൂഢാലോചന നടത്തിയെന്നാണ് യു.എസ് ആരോപിക്കുന്നത്. അമേരിക്കന്‍ നീതിന്യായ വകുപ്പ് നവംബര്‍ 29 ന് ന്യൂയോര്‍ക്കിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിഖില്‍ ഗുപ്തയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പന്നൂനെ വധിക്കാന്‍ മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയായ നിഖില്‍ ഗുപ്ത എന്നയാളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നിയോഗിച്ചതായി അമേരിക്കന്‍ നീതിന്യായ വകുപ്പ് ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

കുറ്റപത്രത്തില്‍ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇയാള്‍ മുന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണെന്നും നിലവില്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്, ഇന്റലിജന്‍സ് എന്നിവയുടെ ഉത്തരവാദിത്തങ്ങളുള്ള സീനിയര്‍ ഫീല്‍ഡ് ഓഫീസര്‍ ആണെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2023 മെയ് മാസത്തില്‍ നിഖില്‍ ഗുപ്തയുമായി ഈ ഉദ്യോഗസ്ഥന്‍ ബന്ധപ്പെടുകയും നിരവധികേസുകളില്‍ പ്രതിയായ ഗുപ്തയെ കേസുകളില്‍ നിന്ന് ഒഴിവാക്കാം എന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇങ്ങനെയാണ് ഗുപ്തയെ ഗൂഢാലോചനയുടെ ഭാഗമാക്കിയത്. ഉദ്യോഗസ്ഥന്‍ നിരവധിതവണ നിഖില്‍ ഗുപ്തയെ ടെലിഫോണ്‍ വഴി ബന്ധപ്പെടുകയും പിന്നീട് ഡല്‍ഹിയില്‍വെച്ച് നേരിട്ട് കണ്ടതായും പറയുന്നു. പന്നൂനെ വധിക്കാന്‍ ഒരു കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നു നിഖില്‍ ഗുപ്തയ്ക്ക് ഉദ്യോഗസ്ഥന്‍ നല്‍കിയ ജോലി. നിഖില്‍ ഗുപ്ത ഒരു കൊലയാളിയെ കണ്ടെത്തുകയും ഒരുലക്ഷം ഡോളറിന്റെ കൊട്ടേഷന്‍ നല്‍കാന്‍ പദ്ധതിയിടുകയും ചെയ്തു. എന്നാല്‍ കണ്ടെത്തിയ കൊലയാളി യു എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ അണ്ടര്‍കവര്‍ ഏജന്റ് ആയിരുന്നു. അങ്ങനെയാണ് ഗൂഢാലോചന പുറത്തുവന്നത്. 

ലക്ഷ്യം സിഖ് രാഷ്ട്രം

പഞ്ചാബിലെ ഖാന്‍കോട്ട് ഗ്രാമത്തില്‍ ജനിച്ച ദുര്‍പത് വന്ത് സിങ് പന്നു വിഘടനവാദത്തെ പിന്തുണയ്ക്കുകയും സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി ഖലിസ്ഥാന്‍ ആശയത്തിന് പ്രോത്സാഹനം നല്‍കി. സിഖസ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപക അധ്യക്ഷനാണ് പന്നു. സ്വതന്ത്ര സിഖ് രാഷ്ട്രമെന്ന ആശയം മുന്‍നിര്‍ത്തി അമേരിക്ക, കാനഡ, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പന്നു ഇന്ത്യ 2020 ല്‍ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചാബില്‍ ഇയാള്‍ 22 കേസുകളില്‍ പ്രതിയാണ്. 2022 ഒക്ടോബറില്‍ പന്നൂനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് അയക്കാന്‍ ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്റര്‍പോള്‍ ആവശ്യം നിരസിച്ചു. അധികം വൈകാതെ തന്നെ ഖലിസ്ഥാന്‍ പതാക ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് ഉയരുമെന്നാണ് പന്നു നടത്തുന്ന അവകാശവാദം.


#Daily
Leave a comment