TMJ
searchnav-menu
post-thumbnail

TMJ Daily

ഷഫീക്ക് വധശ്രമം: പിതാവിന് 7 വർഷവും രണ്ടാനമ്മയ്ക്ക് 10 വർഷവും കഠിന തടവ്

20 Dec 2024   |   1 min Read
TMJ News Desk

കുമളിയിൽ അഞ്ച് വയസുകാരൻ ഷഫീഖിനെ വധിക്കാൻ ശ്രമിച്ച കേസിൽ പിതാവും ഒന്നാം പ്രതിയുമായ ഷെരീഫിന് ഏഴ് വർഷവും, രണ്ടാനമ്മയും രണ്ടാം പ്രതിയുമായ അനീഷയ്ക്ക് 10 വർഷം കഠിനതടവും വിധിച്ചു. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരപീഡനങ്ങൾക്കിരയായ ഷഫീഖിനെ 2013 ജൂലൈ 15നാണ് ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടിണിക്കിട്ടും മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. ദൃക്സാക്ഷികളില്ലാത്ത കേസിൽ മെഡിക്കൽ തെളിവുകളുടെ പിൻബലത്തോടെയാണ് കുറ്റകൃത്യം തെളിയിക്കാനായത്.

സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. തടവ് ശിക്ഷ കൂടാതെ ഷെരീഫിന് അരലക്ഷം രൂപ പിഴയും, അനീഷയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ദയ അർഹിക്കാത്ത കുറ്റമാണ് പ്രതികൾ ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾക്ക് മറ്റു മക്കളുണ്ടെന്നും, കുട്ടി കട്ടിലിൽ നിന്നും വീണപ്പോഴാണ് പരിക്കുകൾ പറ്റിയതെന്നും പ്രതിഭാഗം വാദിച്ചു. ശരീരത്തെ പൊള്ളലുകൾ കുട്ടി സ്വയം ഉണ്ടാക്കിയതാണെന്നും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു.

തൊടുപുഴ അൽ-അസ്ഹർ മെഡിക്കൽ കോളേജിന്റെ സംരക്ഷണത്തിലാണ് ഷഫീക്ക് കഴിയുന്നത്. സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന നഴ്സും ഷഫീക്കിനെ ശുശ്രൂഷിച്ച് വരികയാണ്. തലച്ചോറിനും ശരീരത്തിനുമേറ്റ പരിക്കുകൾക്ക് ഷഫീക്ക് ഇന്നും ചികിത്സയിലാണ്. ഷഫീക്കിനിപ്പോൾ 17 വയസ്സുണ്ട്.



#Daily
Leave a comment