TMJ
searchnav-menu
post-thumbnail

TMJ Daily

രക്തദാനത്തിലൂടെ 2.4 മില്ല്യണ്‍ കുഞ്ഞുങ്ങളെ രക്ഷിച്ച ഓസ്‌ട്രേലിയക്കാരന്‍ അന്തരിച്ചു

03 Mar 2025   |   1 min Read
TMJ News Desk

ലോകത്ത് ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയിട്ടുള്ളവരില്‍ ഒരാളായ ജെയിംസ് ഹാരിസണ്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ രക്തം 2.4 മില്ല്യണ്‍ കുഞ്ഞുങ്ങളുടെ ജീവനുകളാണ് രക്ഷിച്ചിട്ടുള്ളത്.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലെ ഒരു നഴ്‌സിങ് ഹോമില്‍ ഉറക്കത്തിനിടെയായിരുന്നു ജെയിംസ് ഹാരിസണിന്റെ മരണം. 88 വയസ്സായിരുന്നു.

സുവര്‍ണ്ണകൈകളുള്ള മനുഷ്യന്‍ എന്നായിരുന്നു അദ്ദേഹം ഓസ്‌ട്രേലിയയില്‍ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ രക്തത്തില്‍ അപൂര്‍വമായ ആന്റി-ഡി എന്ന ആന്റിബോഡി ഉണ്ടായിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റേയും നവജാതരുടേയും മരണത്തിന് തന്നെ കാരണമാകുന്ന ഹീമോലൈറ്റിക് രോഗം ഉള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ആന്‍ഡി-ഡി കുത്തിവയ്പ്പിന് കഴിയും. അമ്മയുടെ രക്തത്തിലെ ചുവന്ന രക്ത കോശങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന്റേതുമായി ചേരാതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. അമ്മയുടെ രോഗപ്രതിരോധ സംവിധാനം കുഞ്ഞിന്റെ രക്തകോശങ്ങളെ ഭീഷണിയായി കാണുകയും അവയെ ആക്രമിക്കുന്നതിനുള്ള ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യും. ഇത് ഗര്‍ഭസ്ഥശിശുവിന് അനീമിയ, ഹൃദായാഘാതം കൂടാതെ മരണത്തിന് വരെ കാരണമാകും.

1960കളില്‍ ആന്റി-ഡി കണ്ടെത്തുന്നതിന് മുമ്പ് ഈ രോഗം ബാധിക്കുന്ന രണ്ടില്‍ ഒരു കുഞ്ഞും മരിച്ചിരുന്നു.

14ാം വയസ്സില്‍ നെഞ്ചില്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ രക്തം സ്വീകരിച്ചതിനുശേഷമാണ് അദ്ദേഹം രക്തദാതാവ് ആകാന്‍ തീരുമാനിച്ചതെന്ന് ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് ബ്ലഡ് സര്‍വീസ് പറഞ്ഞു. 18 മുതല്‍ 81 വയസ്സ് വരെ എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും അദ്ദേഹം രക്തത്തിലെ പ്ലാസ്മ ദാനം ചെയ്തു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ രക്ത പ്ലാസ്മ ദാനം ചെയ്ത വ്യക്തിയെന്ന റെക്കോര്‍ഡ് 2005ല്‍ ലഭിച്ചു. ഈ റെക്കോര്‍ഡ് 2022ല്‍ ഒരു യുഎസുകാരന്‍ മറികടന്നു.

അദ്ദേഹത്തിന്റെ മകള്‍ ട്രേസി മെല്ലോഷിപ്പും രണ്ട് പേരക്കുട്ടികളും ആന്റി-ഡി സ്വീകര്‍ത്താക്കളാണ്.

ഹാരിസണിന്റെ രക്തം ആന്റി-ഡി സമ്പന്നമായത് എങ്ങനെയെന്നത് വ്യക്തമല്ല. എന്നാല്‍, 14ാം വയസ്സില്‍ ശസ്ത്രക്രിയക്കായി ധാരാളം രക്തം സ്വീകരിക്കേണ്ടി വന്നതാകും കാരണമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.





 

#Daily
Leave a comment