
അയോദ്ധ്യ മോഡൽ തർക്കം എല്ലായിടത്തും വേണ്ട: മോഹൻ ഭഗവത്
അയോദ്ധ്യയിലെ രാമക്ഷേത്ര മാതൃകയിലുള്ള തർക്കം എല്ലായിടത്തും ഉയർത്തേണ്ടതില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. രാമക്ഷേത്രം യാഥാർഥ്യമായതോടെ സമാനമായ തരത്തിലുള്ള തർക്കങ്ങൾ മറ്റുള്ള സ്ഥലങ്ങളിൽ ഉയർത്തിക്കൊണ്ടു വരുന്നത് ആശ്വാസ്യമല്ലെന്നും അവയെ അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ സംബാലിൽ ഷാഹി ജുമാ മസ്‌ജിദ്, രാജസ്ഥാനിലെ അജ്‌മീർ ശരീഫ് ദർഗ എന്നിവടങ്ങളിൽ അവകാശമുന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭഗവതിന്റെ പ്രസ്താവന.
"മുൻകാലങ്ങളിൽ സംഭവിച്ച തെറ്റുകളിൽ നിന്നും പാഠം പഠിക്കുകയും ഭാരതീയർ ലോകത്തിന് മുന്നിൽ മാതൃകയാവാൻ ശ്രമിക്കുകയും വേണം. രാമക്ഷേത്രം വിശ്വാസത്തിന്റെ വിഷയമായിരുന്നു. എന്നാൽ മറ്റുള്ള പലയിടങ്ങളിലും പുതിയ പ്രശ്നങ്ങൾ ഉന്നയിച്ചു വിദ്വേഷങ്ങൾ ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല" അദ്ദേഹം പറഞ്ഞു. വിശ്വഗുരു ഭാരതം എന്ന വിഷയത്തിൽ പൂനെയിൽ ഒരു പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.
പ്രാചീന സംസ്കാരത്തിലേക്ക് തിരികെ പോവുന്നത് സമൂഹത്തിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള പരിഹാരമാണെന്നും മോഹൻ ഭഗവത് പറഞ്ഞു. മറ്റുള്ളവരുടെ ദൈവങ്ങളെ അപമാനിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ലെന്നും, നമ്മളെല്ലാവരും ഒന്നാണെന്നും പറഞ്ഞ ഭഗവത് എല്ലാവർക്കും അവരുടെ രീതിയിൽ ആരാധന നടത്താൻ നമ്മുടെ രാജ്യത്ത് കഴിയണമെന്നും പറഞ്ഞു.