
യാത്രാരേഖ ഉണ്ടായിട്ടും അതിർത്തി കടക്കാനായില്ല: 54 ഇസ്കോൺ സന്യാസിമാരെ തടഞ്ഞ് ബംഗ്ലാദേശ്
ഇന്ത്യയിൽ നിന്ന് തിരിച്ച 54 ഇസ്കോൺ സന്യാസിമാരെ തടഞ്ഞ് ബംഗ്ലാദേശ്. യാത്ര രേഖകൾ കൈവശം ഉണ്ടായിരുന്നിട്ടും ബെനാപോൾ അതിർത്തി ചെക്ക് പോസ്റ്റിന് സമീപമാണ് സന്യാസിമാരെ ബംഗ്ലാദേശ് പൊലീസ് തടഞ്ഞത്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സന്യാസിമാരോട് യാത്രാ അനുമതി ഇല്ലെന്ന വിവരം അറിയിക്കുന്നത്. സംശയാസ്പദമായ യാത്ര എന്ന ആരോപണത്തിലാണ് അനുമതി നിഷേധിച്ചത്. മതപരമായ ആചാരങ്ങൾക്കായി ഇന്ത്യയിലേക്കുള്ള യാത്രയുടെ ഭാഗമായാണ് ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്കോൺ സന്യാസിമാരുടെ സംഘം അതിർത്തിയിൽ എത്തിയത്. സംഘത്തെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് ഇമിഗ്രേഷൻ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബംഗ്ലാദേശിൽ ഇസ്കോണുമായി ബന്ധപ്പെട്ട പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം. കഴിഞ്ഞ ദിവസമാണ് ഇസ്കോൺ അംഗങ്ങളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടാതെ 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായിരുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായവർക്കെതിരെയാണ് നടപടിയെന്നായിരുന്നു വിശദീകരണം.
ഇസ്കോണിനെ നിരോധിക്കണമെന്ന ബംഗ്ലാദേശ് സർക്കാരിന്റെ ആവശ്യം മുമ്പ് ബംഗ്ലാദേശ് ഹൈക്കോടതി തള്ളിയിരുന്നു. ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദുമത നേതാവും ഇസ്കോൺ സന്യാസിയുമായി ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ശക്തമാവുന്ന സാഹചര്യത്തിലായിരുന്നു ബംഗ്ലാദേശ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ന്യൂനപക്ഷത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഈ ആവശ്യത്തിന് മറുപടിയായി തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടേണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.