TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ബംഗ്ലാദേശ് ഷെയ്ഖ് ഹസീനതന്നെ ഭരിക്കും; തൂത്തുവാരി അവാമി ലീഗ് 

08 Jan 2024   |   2 min Read
TMJ News Desk

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തി. ഇത് അഞ്ചാംതവണയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദത്തിലെത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച പൊതുതിരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റുകളില്‍ 223 സീറ്റിലും ഹസീനയുടെ അവാമി ലീഗ് വിജയിക്കുകയായിരുന്നു. 

ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീന രണ്ടരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 1986 നു ശേഷം എട്ടാം തവണയാണ് ഹസീന ഇവിടെനിന്ന് ജയിക്കുന്നത്. രാജ്യത്തെ 300 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 299 എണ്ണത്തിലായിരുന്നു വോട്ടെടുപ്പ്. 40 ശതമാനമായിരുന്നു ഇത്തവണത്തെ പോളിങ്. 2018 ലെ തിരഞ്ഞെടുപ്പില്‍ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. 76 കാരിയായ ഷെയ്ഖ് ഹസീന 2,49,965 വോട്ടുകളാണ് നേടിയത്. ബാംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയുടെ നിസാമുദ്ദീന്‍ ലഷ്‌കറാണ് ഗോപാല്‍ഗഞ്ചില്‍ ഹസീനയ്‌ക്കെതിരെ മത്സരിച്ചത്. 436 സ്വതന്ത്രര്‍ക്ക് പുറമെ 27 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 1,500 ലേറെ സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. 

ബിഎന്‍പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണാഹ്വാനത്തെ തള്ളിക്കളഞ്ഞ് ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തതായി അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ഖാദര്‍ പറഞ്ഞു. അക്രമവും തീവ്രവാദവും ഉയര്‍ത്തികാട്ടി ജനങ്ങളെ ഭയപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും ജനങ്ങള്‍ ഇതിനെ തള്ളിക്കളഞ്ഞതായും ഖാദര്‍ കൂട്ടിച്ചേര്‍ത്തു. 

ബഹിഷ്‌കരിച്ച് പ്രതിപക്ഷം 

ഫാഷിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കാന്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ മൂന്നുമാസമായി പ്രതിഷേധ രംഗത്തുണ്ട്. തടവിലുള്ള മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത് പോളിങ് ശതമാനം കുറച്ചു. കാവല്‍ സര്‍ക്കാരിന്റെ ചുമതലയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യപ്രതിപക്ഷമായ ബിഎന്‍പി വിട്ടുനിന്നത്. ഹസീന രാജിവച്ച് കാവല്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ആവശ്യം. 

ആറ് പാര്‍ട്ടികളുള്ള സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് ഹസീന മത്സരിച്ചത്. അവാമി ലീഗിനെ കൂടാതെ വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ബാംഗ്ലാദേശ്, ജാതി സമാദ്തന്ത്രിക് ദള്‍, ബംഗ്ലാദേശ് താരീക്കത്ത് ഫെഡറേഷന്‍, ജാതീയ പാര്‍ട്ടി (മഞ്ചു), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ് എന്നിവരാണ് സഖ്യത്തിലെ മറ്റു പാര്‍ട്ടികള്‍. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വിട്ടുനിന്ന തിരഞ്ഞെടുപ്പില്‍ ജാതീയ പാര്‍ട്ടി (നാഷണലിസ്റ്റ് പാര്‍ട്ടി) ആയിരുന്നു അവാമി ലീഗ് സഖ്യത്തിന്റെ പ്രധാന എതിരാളി. കേവലം 11 സീറ്റുകള്‍ മാത്രമേ പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചുള്ളൂ. 

വ്യാപക സംഘര്‍ഷം 

തിരഞ്ഞെടുപ്പിന് മുമ്പായി ആയിരക്കണക്കിന് പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. 2014 ലും 2018 ലും നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി പ്രതിപക്ഷവും അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ പോലുള്ളവരും ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിനിടെ പൊതുസ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി. ധാക്കയില്‍ കലാപകാരികള്‍ ട്രെയിനിന് തീയിട്ടു. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്രമസമാധാനപാലനത്തിനായി 7.5 ലക്ഷത്തിലേറെ പോലീസ്, സൈനിക ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. രാജ്യം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്ന് ഹസീന പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.


#Daily
Leave a comment