.jpg)
5000 പോസ്റ്ററുകൾ കൊണ്ട് തീർത്ത് നിർമ്മിത ബെർലിൻ മതിൽ; 35 വർഷം മുൻപ് തകർന്ന ബെർലിൻ മതിൽ ദിനം ആഘോഷമാക്കി ജർമ്മനി
ജർമ്മനിയുടെ തലസ്ഥാനത്ത് 35 വർഷം മുൻപ് തകർന്ന് വീണ ബെർലിൻ മതിലിന്റെ വാർഷികം ആഘോഷത്തിമിർപ്പിലാക്കി ജർമ്മൻ ജനത. ജർമ്മനിയുടെ ഹൃദയ ഭാഗത്തായി ഓരോ ഗ്രാമങ്ങളുടെയും മധ്യത്തിലൂടെയാണ് ബെർലിൻ മതിൽ പണിയപ്പെട്ടത്. ബെർലിൻ മതിൽ ഇരുന്നയിടം ഒരു വിനോദ സഞ്ചാര കേന്ദ്രമാണിപ്പോൾ. അമേരിക്കയും, സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിന് 28 വർഷം സാക്ഷിയായ ചരിത്രം പറയാനും, ജർമ്മൻകാരുടെ സ്വാതന്ത്ര്യത്തിന് വാതിൽ തുറക്കാനായി തകർക്കപ്പെട്ട കഥ പറയുവാനും, ചരിത്രത്തിന്റെ ഈടുവെയ്പ്പായി മതിലിന്റെ കുറച്ച് ഭാഗം ഇന്നും അവിടെ നിലനിർത്തിയിട്ടുണ്ട്.
ഹിറ്റ്ലറുടെ ജർമ്മനിയുടെ ജൂതവംശഹത്യയും, ലോകയുദ്ധവുമൊക്കെ കഴിഞ്ഞ് ജർമ്മനി രണ്ടായി വിഭജിക്കപ്പെട്ടതു മുതൽ ബെർലിൻ മതിലിന് മുമ്പും പിമ്പുമായി ഏറെ ചരിത്രം ഇവിടെയുണ്ട്. മതിൽ കെട്ടുന്നതിന് മുമ്പുള്ള ചരിത്രത്തിൽ തുടങ്ങി പൊളിഞ്ഞതു വരെയുള്ള ദീർഘവും സംഭവബഹുലവുമായ കാലഘട്ടമാണിത് പറയുന്നത്. 1961 ലാണ് 156.4 കിലോമീറ്റർ വിസ്തൃതിയിൽ, കിഴക്കൻ ജർമ്മനിയുടെ മുൻകൈയിൽ ഈ മതിൽ നിർമ്മിക്കപ്പെട്ടത്. 35 വർഷങ്ങൾക്ക് മുമ്പാണ് ബെർലിൻ മതിൽ തുറക്കപ്പെട്ടത്.
സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുക, കാരണം സ്വാതന്ത്ര്യമില്ലാതെ മറ്റൊന്നും ഒന്നുമല്ല എന്നാണ് മേയർ കെയ് വെഗ്നർ ബെർലിൻ വാൾ സ്മാരകത്തിൽ നടന്ന ഔദ്യോഗിക വാർഷിക പരിപാടിയിൽ പറഞ്ഞത്. ബെർലിൻ മതിൽ തകർക്കപ്പെട്ട അന്ന് മുതൽ ഓരോ ആളുകളും സ്വാതന്ത്ര്യം കിട്ടിയ ആഘോഷത്തിമിർപ്പിലായിരുന്നു. അതിനേറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ നടക്കുന്ന ബെർലിൻ മതിലിന്റെ വാർഷികാഘോഷമെന്നും അദ്ദേഹം പറഞ്ഞു.
5000 പോസ്റ്ററുകൾ ചേർത്ത് വെച്ചാണ് കുട്ടികളും മുതിർന്നവരും ചേർന്ന് നഗരമധ്യത്തിൽ ഒരു താൽകാലിക ബെർലിൻ മതിൽ ആഘോഷത്തിനായി പണിതത്. ഞങ്ങൾ സ്വാതന്ത്ര്യം ഉയർത്തി പിടിക്കുന്നു എന്നായിരുന്നു ഓരോ പോസ്റ്ററിലെയും കയ്യെഴുത്തുകൾ. നാല് കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച നിർമ്മിത മതിൽ സഞ്ചാരികളെയും ആകർഷിച്ചു. 1989 ലെ കിഴക്കൻ ജർമ്മൻ പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളായ ആവിഷ്കാര സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം എഴുതി ചേർത്താണ് പോസ്റ്ററുകൾ നഗരവീഥിയിൽ ഉയർന്നത്.
ജർമ്മനിയുടെ തലസ്ഥാനത്ത് ബർലിൻ മതിൽ തകർന്നത് ആഘോഷിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. ഞങ്ങൾ ജർമ്മനികൾക്ക് ഇന്നും നന്ദിയുള്ള ഒരു ഭാഗ്യ ദിനമായിരുന്നു അത് എന്നാണ് ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞത്.