TMJ
searchnav-menu
post-thumbnail

TMJ Daily

ഇസ്രായേൽ-ഹിസ്ബുള്ള വെടിനിർത്തൽ കരാറിന് വഴിയൊരുക്കി ബൈഡനും മാക്രോണും

26 Nov 2024   |   1 min Read
TMJ News Desk

സ്രായേലും ലെബനനിലെ ഹിസ്ബുള്ളയുമായി 60 ദിവസത്തെ വെടിനിർത്തൽ കരാറിന് വഴിയൊരുക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ പുരോ​ഗമിക്കുന്നതായി  ഫ്രഞ്ച് പ്രസിഡൻസി അറിയിച്ചു. ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ കരാറിന് അം​ഗീകാരം നൽകാൻ ഇസ്രായേൽ ക്യാബിനറ്റ് ചൊവ്വാഴ്ച യോ​ഗം ചേരുമെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

ലെബനന് നേരെ സെപ്തംബറിൽ ഇസ്രായേൽ ആരംഭിച്ച ആക്രമണം ശക്തമായി തുടരുകയാണ്. ബെയ്റൂട്ടിൽ ഹിസ്ബുള്ളയുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ വ്യോമാക്രണം നടത്തിയിരുന്നു. ഏത് കരാറിന് കീഴിലാണെങ്കിലും തെക്കൻ ലെബനനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകൾ  ഇസ്രായേൽ നിലനിർത്തുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനൺ പറഞ്ഞു. അത്തരമൊരു അവകാശം നൽകുന്നതിനെ ലെബനൻ എതിർത്തിരുന്നു.

കഴിഞ്ഞ രണ്ട് മാസമായി ലെബനനിൽ സംഘർഷം രൂക്ഷമായിരുന്നു. നെതന്യാഹുവിന്റെ ഭാ​ഗത്ത് നിന്ന് എതിർപ്പുണ്ടായില്ലെങ്കിൽ കരാർ നടപ്പിലാക്കുന്നതിൽ തടസങ്ങളൊന്നുമില്ലെന്ന് ലെബനന്റെ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ എലൈസ് ബോ സാബ് പറഞ്ഞു. തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുമെന്നും 60 ദിവസത്തിനുള്ളിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ അതിർത്തിയിൽ വിന്യസിപ്പിച്ച സാധാരണ സൈനികസംഘത്തെ പിൻവലിക്കുമെന്നും എലൈസ് ബോ സാബ് പറഞ്ഞു. സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും അക്രമങ്ങൾ രൂക്ഷമായിരുന്നു. സെൻട്രൽ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 29ഓളം ആളുകൾ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച നടന്ന ഇസ്രായേൽ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെടുകയും  62 പേര്‍ക്ക് പരിക്കേൽക്കുകയും  ചെയ്തതായി ലെബനൻ ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 3750 ആളുകൾ കൊല്ലപ്പെടുകയും അരദശലക്ഷത്തിലധികം ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.



#Daily
Leave a comment