
റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ ബൈഡൻ യുക്രൈന് അനുമതി നൽകി
അമേരിക്കൻ നിർമിത ആയുധങ്ങൾ ഉപയോഗിച്ച് റഷ്യക്ക് ഉള്ളിൽ ആക്രമണം നടത്താൻ പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടം യുക്രൈന് അനുമതി നൽകി. റഷ്യ-യുക്രൈൻ സംഘർഷത്തിൽ അമേരിക്ക ഇതുവരെ പിന്തുടർന്ന നയത്തിൽ നിന്ന് കാര്യമായ വ്യതാസമുള്ളതാണ് ഈ തീരുമാനമെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരും തീരുമാനത്തെപ്പറ്റി അറിവുള്ളവരും പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ യുക്രൈൻ ആദ്യത്തെ ദീർഘദൂര ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി അവർ അറിയിച്ചു.
ജനുവരി 20ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് രണ്ട് മാസം മുമ്പ്, വരുന്ന ഈ തീരുമാനം ദൂരവ്യപകമായ ഫലങ്ങൾ ഉളവാക്കുമെന്ന് കരുതപ്പെടുന്നു. റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കാൻ ഉക്രൈൻ സൈന്യത്തെ അനുവദിക്കണമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കി മാസങ്ങളായി അഭ്യർത്ഥിക്കുന്നു.
റഷ്യയുടെ ഉള്ളിൽ ആക്രമണങ്ങൾ നടത്താൻ അനുമതി നല്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇതിനകം അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖറോവ പറഞ്ഞു. "ഈ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ യുക്രേനിയൻ ഭരണകൂടത്തെ അനുവദിക്കുമോ ഇല്ലയോ എന്നതല്ല പ്രശ്നം. നാറ്റോ രാജ്യങ്ങൾ സൈനിക സംഘർഷത്തിൽ നേരിട്ട് ഇടപെടുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുക എന്നതാണ് കാര്യം", പുടിൻ സെപ്റ്റംബറിൽ പറഞ്ഞു.
മിസൈലുകൾ "സ്വയം സംസാരിക്കും" എന്ന് സെലെൻസ്കി പ്രതികരിച്ചു. "ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾക്ക് അനുമതി ലഭിച്ചുവെന്ന് മാധ്യമങ്ങളിൽ പലരും പറയുന്നു, "അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസും, അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും പ്രതികരിക്കാൻ വിസമ്മതിച്ചു.


