
ബിജെപി എം പിമാര്‍ തള്ളിയിട്ടെന്ന് ഖാര്‍ഗെ, രാഹുല്‍ തള്ളിയിട്ടെന്ന് ബിജെപി
ബിജെപി എംപിമാര്‍ തന്നെ തള്ളിയിട്ടെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുല്‍ ഗാന്ധി പിടിച്ചു തള്ളിയെന്ന് ആരോപിച്ച് ബിജെപി എംപിമാര്‍. ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്ക്കറെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തിന് എതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിനെതിരെ ബിജെപിയും പ്രതിഷേധം നടത്തുന്നതിന് ഇടയിലാണ് പാര്‍ലമെന്റില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
ശസ്ത്രക്രിയ കഴിഞ്ഞ തന്റെ കാല്‍മുട്ടിന് പരിക്കേറ്റുവെന്ന് ഖാര്‍ഗെ ആരോപിച്ചപ്പോള്‍ രാഹുലിന്റെ തള്ളലില്‍ പരിക്കേറ്റുവെന്ന് പറഞ്ഞ് രണ്ട് ബിജെപി എംപിമാര്‍ ഡല്‍ഹിയിലെ റാം മനോഹ്യര്‍ ലോഹ്യ ആശുപത്രിയിലെ ഐസിയുവില്‍ അഡ്മിറ്റായി. മുകേഷ് രജ്പുത്, പ്രതാബ് സാരംഗി എന്നിവരാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ബിജെപി എംപിമാര്‍ ആക്രമിച്ചത് ചൂണ്ടിക്കാണിച്ച് ഖാര്‍ഗെ ലോകസഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു.
പ്രതിഷേധം കഴിഞ്ഞ് മടങ്ങുന്നതിന് ഇടയില്‍ ബിജെപി എംമാര്‍ തന്നെ തള്ളിയിട്ടുവെന്ന് ഖാര്‍ഗെ പറഞ്ഞു. തന്റെ ഒപ്പമുണ്ടായിരുന്ന എംപിമാര്‍ ചേര്‍ന്ന് തന്നെ എഴുന്നേല്‍പ്പിച്ച് കസേരയില്‍ ഇരുത്തി. മുടന്തി നടന്നാണ് താൻ സഭയില്‍ എത്തിയതെന്നും ഖാര്‍ഗെ കത്തില്‍ പറയുന്നു. രാഹുലിന്റെ കൈയേറ്റത്തില്‍ ബിജെപി എംപിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജുജു ആരോപിച്ചു.