
ബിജെപി നല്ല നയങ്ങളെ എതിര്‍ക്കും, അപമാനിക്കും, പിന്നെ സമ്മർദ്ദം മൂലം അംഗീകരിക്കും: കോണ്‍ഗ്രസ്
എല്ലാ നല്ല പദ്ധതികളേയും അല്ലെങ്കില്‍ നയങ്ങളേയും ആദ്യം എതിര്‍ക്കുകയും അവയെ അപമാനിക്കുകയും പിന്നീട് പൊതുജന സമ്മര്‍ദ്ദം നേരിടുകയും യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ അംഗീകരിക്കുകയും ചെയ്യുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ രീതിയെന്ന് കോണ്‍ഗ്രസ്. ജാതി സെന്‍സസ് നടത്താനുള്ള തീരുമാനവും ഈ രീതിയിലാണ് കേന്ദ്രം അംഗീകരിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
മോഡി സര്‍ക്കാരിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വന്തമായൊരു കാഴ്ച്ചപ്പാടോ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ദിശാബോധമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഭജന അജണ്ട വികസിപ്പിക്കുന്നതിനൊപ്പം യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും ഒളിച്ചോടാനുമാണ് മോഡി സര്‍ക്കാരിന് വൈദഗ്ദ്ധ്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇതല്ലാതെ, അവര്‍ക്ക് എന്തെങ്കിലും നയമോ എന്തെങ്കില്‍ ലക്ഷ്യമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്കുള്ളത് നുണകളുടേയും പ്രൊപ്പഗാണ്ടയുടേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതി സെന്‍സസിനെ ഒതുക്കാന്‍ വര്‍ഷങ്ങളായി മോഡി സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നു. അതേ സര്‍ക്കാര്‍ ഒടുവില്‍ പ്രതിക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും അസംഖ്യം സാമൂഹിക പ്രവര്‍ത്തകരുടേയും സ്ഥാപനങ്ങളുടേയും വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിന് മുന്നില്‍ കീഴടങ്ങി. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ് ഇതെന്നും ജയറാം രമേശ് പറഞ്ഞു.
മുമ്പ് മോഡി ആധാറിനേയും ജിഎസ്ടിയേയും മറ്റും എതിര്‍ത്തിരുന്നതും പിന്നീട് നടപ്പിലാക്കിയതും ജയറാം രമേശ് എടുത്തുപറഞ്ഞു.


