.jpg)
നെതന്യാഹുവിന്റെ വസതിയിൽ സ്ഫോടനം; പതിച്ചത് 'ലൈറ്റ് ബോംബുകൾ'
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിയിൽ സ്ഫോടനം. സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ മുറ്റത്ത് പതിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടനം നടക്കുമ്പോൾ നെതന്യാഹുവോ മറ്റ് കുടുംബാഗങ്ങളോ വസതിയിൽ ഉണ്ടായിരുന്നില്ല. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം സുരക്ഷയുടെ അതിർവരമ്പുകൾ ലംഘിച്ചതായി ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രയേൽ ക്യാറ്റ്സ് എക്സിൽ കുറിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സംഭവത്തെ അപലപിച്ചു. അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാൻ നിർദ്ദേശിച്ചതായും ഐസക് ഹെർസോഗ് എക്സിൽ കുറിച്ചു. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
ഹമാസ് തലവൻ യഹ്യ സിൽവറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് നേരെ മുൻപ് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിരുന്നു. അന്ന് ഹിസ്ബുള്ള ആക്രമണം നടത്തിയത് ടെൽ അവീവിന് തെക്ക് ഭാഗത്തായുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു. നെതന്യാഹുവോ കുടുംബത്തിലെ മറ്റ് അംഗങ്ങളോ വസതിയിൽ ഉണ്ടായിരുന്നില്ല. ആക്രമണത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. വസതിയ്ക്ക് നാശനഷ്ടം ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സെപ്തംബറിൽ ബെൻ ഗൂരിയൻ വിമാനത്താവളത്തിൽ നെതന്യാഹു സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം നടത്തിയിരുന്നു.


