
പാകിസ്താനില്‍ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു
പാകിസ്താനിലെ ബലൂചിസ്താന്‍ റെയില്‍വേ സ്റ്റേഷനിലെ സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബലൂചിസ്ഥാനിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനിലാണ് സ്ഫോടനം ഉണ്ടായത്. പെഷവാറിലേക്കുള്ള ട്രെയിന്‍ പുറപ്പെടാനുള്ള തയ്യാറെടുപ്പിനിടെ ആയിരുന്നു സ്‌ഫോടനം.
സംഭവസമയം ഏകദേശം 100 പേര്‍ സ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമാണെന്നും ചാവേര്‍ ആക്രമണമാണെന്നും ക്വെറ്റ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) മൊഹമ്മദ് ബലോച്ച് പറഞ്ഞു. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആക്രമണത്തിന് ഉത്തരവാദികളായവര്‍ 'വളരെ വലിയ വില നല്‍കേണ്ടിവരുമെന്ന് 'മുന്നറിയിപ്പ് നല്‍കി. 'ഭീകരവാദം' ഇല്ലാതാക്കാന്‍ സുരക്ഷാ സേന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബലൂച് ലിബറേഷന്‍ ആര്‍മി എന്ന തീവ്രവാദ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിലയുറപ്പിച്ചിരുന്ന സൈനികരെ ലക്ഷ്യമിട്ടാണ് ചാവേര്‍ ബോംബര്‍ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.


