
നീല തുണികൊണ്ടുള്ള പുസ്തകം; 113 വർഷം മുൻപ് നഷ്ടപ്പെട്ടുപോയ ലോഡ് ബൈറണിൻ്റെ പുസ്തകം തിരികെ ലഭിച്ചത് 2024 ൽ
മഹാനായ ഇംഗ്ലീഷ് കവികളിലൊരാൾ, ഭ്രാന്തനെന്നും, അപകടകാരിയെന്നും മുദ്രകുത്തപ്പെട്ട, പ്രണയ കവി ലോഡ് ബൈറണിൻ്റെ കവിതാ പുസ്തകം നഷ്ടപ്പെട്ടുപോയ സ്ഥലത്തേക്ക് തന്നെ വീണ്ടും എത്തിച്ചേർന്നിരിക്കുന്നു. പക്ഷെ അത് തിരികെയെത്താൻ എടുത്തത് 113 വർഷം. തിരികെ എത്തിയ പുസ്തകത്തെ കുറിച്ച് അന്വേഷിക്കുമ്പോൾ അതിനൊപ്പം ഒരു ലോകമഹായുദ്ധത്തിന്റെയും യുദ്ധം സൃഷ്ടിച്ച ദുരന്തത്തിന്റെയും കഥകൂടി ചേർന്നിരിക്കുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് കുംബ്രിയ സ്കൂൾ ലൈബ്രറിയിൽ നിന്നും ലിയോനാഡ് എവ്ബാങ്ക് എന്ന വിദ്യാർത്ഥി എടുത്ത പുസ്തകം അതെ ലൈബ്രറിയിൽ തിരിച്ചെത്തുമ്പോൾ വർഷം 2024 .
ബൈറണിൻ്റെ കവിതയുടെ ഒരു കോപ്പി സൗത്ത് വെയിൽസിലെ കാർമാർഥെൻഷെയറിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തിരികെ കിട്ടിയ നീല തുണികൊണ്ടുള്ള പുസ്തകത്തിനുള്ളിൽ ലിയോനാഡ് എവ്ബാങ്ക് എന്ന പേരും 1911 സെപ്റ്റംബർ 25 എന്ന തീയതിയും എഴുതിയിട്ടുണ്ട്.
1893-ൽ ജനിച്ച എവ്ബാങ്ക്, 1902 മുതൽ 1911 വർഷക്കാലത്തിനിടയിൽ സെൻ്റ് ബീസിലെ വിദ്യാർത്ഥിയായിരുന്നു. ഓക്‌സ്‌ഫോഡിലെ ക്വീൻസ് കോളേജിലെ തുടർ വിദ്യാഭ്യാസവും കഴിഞ്ഞ്, ഒന്നാം ലോകമഹായുദ്ധത്തിൽ പോരാടാൻ തയ്യാറായി.
അദ്ദേഹത്തിന് പതിനഞ്ചാം ബോർഡർ റെജിമെൻ്റിലേക്ക് 1915 ൽ നിയമനം ലഭിച്ചതായാണ് രേഖകൾ കാണിക്കുന്നത്. യുദ്ധം തുടർന്ന് ഒരു വർഷത്തിന് ശേഷം തലയിൽ വെടിയേറ്റ് ഫെബ്രുവരിയിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.
പഠിക്കുന്ന കാലത്ത് ഇഷ്ടം തോന്നി എടുത്തതാകാം ലോഡ് ബൈറണിൻ്റെ പുസ്തകം. പുസ്തകത്തിൽ തന്റെ പേരെഴുതി ആരാധനയോടെ സൂക്ഷിച്ചു വെച്ചിരുന്നു. ഇതാദ്യമായിട്ടല്ല ബൈറണിൻ്റെ കൃതികൾ നഷ്ടപ്പെട്ടതിന് ശേഷം തിരികെ ലഭിക്കുന്നത്. പക്ഷെ നൂറ്റാണ്ടുകളായി നഷ്ടപ്പെട്ട് തിരിച്ച് വന്ന പുസ്തകത്തിന് പറയാനുണ്ടായിരുന്നത് ധീരനും, സത്യസന്ധനും, വിശ്വസ്തനും എന്ന നിലയിൽ ഒരു സ്‌കൂളിൻ്റെ ബഹുമതി പട്ടികയിൽ ഇപ്പോഴും അനുസ്മരിക്കപ്പെടുന്നൊരു വിദ്യാർത്ഥിയുടെയും, എവ്ബാങ്ക കൊല്ലപ്പെട്ട യുദ്ധത്തിന്റെ ദുരന്തചിത്രവും ഉൾപ്പെടുന്ന ചരിത്രം കൂടിയാണ്.
ഇത്രയും വർഷങ്ങൾക്ക് ശേഷം സെൻ്റ് ബീസിൻ്റെ ചരിത്രത്തിൻ്റെ ഒരു ഭാഗം നമ്മിലേക്ക് തിരികെയെത്തിയെന്ന് ചിന്തിക്കുന്നത് അവിശ്വസനീയമാണ്. പുസ്തകം തിരികെ കിട്ടിയതിൽ സ്‌കൂളിന് ബഹുമതി ലഭിച്ചതായി പറഞ്ഞുകൊണ്ട് സ്കൂളിന്റെ പ്രധാനാധ്യാപകനായ ആൻഡ്രൂ കീപ്പ് പറഞ്ഞു.
സൈനികരുടെ ശവകുടീരങ്ങൾ അടങ്ങുന്ന ശ്മശാനമായ ബെൽജിയത്തിലെ യെപ്രെസിലെ റെയിൽവേ ഡഗൗട്ട്സിലാണ് എവ്ബാങ്കിനെ അടക്കം ചെയ്തിരിക്കുന്നത്.