
വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾക്ക് ബോംബ് ഭീഷണി
ഇന്ത്യയിലെ നാലിടത്തെ 33 ഹോട്ടലുകൾക്ക് വ്യാജ ബോംബ് ഭീഷണി. കൊൽക്കത്ത തിരുപ്പതി, രാജ്കോട്ട്, ലക്നൗ എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഇ മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണിത്.
ഏറ്റവും അവസാനമായി ബോംബ് ഭീഷണിയുണ്ടായത് ലക്നൗലെ പത്ത് ഹോട്ടലുകൾക്ക് നേരെയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 55,000 ഡോളർ ആവശ്യപ്പെട്ടാണ് ഇ മെയിലിലൂടെ ഭീഷണി സന്ദേശമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊൽക്കത്തയിലെ പത്തോളം ഹോട്ടലുകൾക്കാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കൊൽക്കത്തയിൽ സന്ദർശനം നടത്താൻ തീരുമാനിച്ചിരുന്ന ദിവസമായിരുന്നു ഭീഷണി. പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. വ്യാജ ഐഡിയിൽ നിന്നാണ് സന്ദേശം ലഭിച്ചത്. തിരുപ്പതിയിൽ മൂന്ന് ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്. രാജ്കോട്ടിലെ പത്ത് ഹോട്ടലുകൾക്കും വ്യാജ സന്ദേശം ലഭിച്ചു
പത്ത് ദിവസത്തിനകം മുന്നൂറോളം വിമാനങ്ങൾക്കായിരുന്നു ബോംബ് ഭീഷണി ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശുഭം ഉപാധ്യായ, താൻ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് ഭീഷണി സന്ദേശങ്ങൾ അയച്ചത് എന്ന് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. രണ്ട് വ്യാജ ഭീഷണി സന്ദേശമാണ് ഇയാൾ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണികളുടെ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.
വിമാനങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളിൽ ഐടി മന്ത്രാലയം മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്കാണ് കേന്ദ്രം നിർദ്ദേശങ്ങൾ നൽകിയത്. മെറ്റയും, എക്‌സും അന്വേഷണത്തിന് സഹായിക്കണമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കുന്നു.