
ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി
മസ്കറ്റ്-കൊച്ചി സെക്ടറിൽ സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് നാഗ്‌പൂരിൽ ഇറക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക ഇമെയിലിൽ വന്ന സന്ദേശത്തിലായിരുന്നു ബോംബ് ഭീഷണി. മസ്കറ്റിൽ നിന്നും അതിരാവിലെ കൊച്ചിയിൽ ഇറങ്ങിയ വിമാനം പിന്നീട് ആഭ്യന്തര സർവീസ് ആയി രാവിലെ 9.30-ഓടെ ഡൽഹിക്ക് പുറപ്പെട്ടപ്പോഴാണ് നാഗ്‌പൂരിൽ ഇറക്കിയത്.
സന്ദേശം ലഭിച്ചതിനെ തുടർന്ന് ബോംബ് ത്രെട്ട് അസ്സെസ്സ്മെന്റ് സമിതി (ബിടിഎസി) യോഗം ചേരുകയും ഭീഷണി ഗൗരവമായി കണക്കാക്കണമെന്ന നിഗമനത്തിലെത്തുകയും ചെയ്തു. അതിനെ തുടർന്ന് ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും വിമാനം നാഗ്‌പൂരിൽ ഇറക്കുകയുമായിരിന്നു. ആവശ്യമായ
സുരക്ഷ പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിക്ക് പുറപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിലും ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ഇന്ന് രാവിലെ എത്തിയിരുന്നു. വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയതിനൊപ്പം സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
അഹമ്മദാബാദ് വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ലുഫ്താൻസ വിമാനത്തിന് അനുമതി നിഷേധിച്ചിരിന്നു. പിശോധനയിൽ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.


