
റെക്കോർഡുകൾ തകർക്കുന്നത് പതിവായി, അവയെ തേടി ഇനി ഞാൻ പോവുന്നില്ല; ക്രിസ്റ്റ്യാനോ റൊണാൾഡോ
വ്യക്തിഗത നേട്ടങ്ങളേക്കാൾ താൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അൽ നാസർ ഫുട്ബോൾ ക്ലബ്ബിന്റെ ഒരു പെർഫെക്ട് ടീമംഗമാവാനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ(AFC) ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് മത്സരത്തിൽ ഖത്തറിന്റെ അൽ റയ്യാനെതിരെ 39 വയസ്സുകാരനായ താരം ഗോളടിച്ചിരുന്നു. അൽ നാസറിന്റെ പുതിയ കോച്ചായി സ്റ്റെഫാനോ പിയോളി ചുമതലയേറ്റെടുത്തതിനു ശേഷം തുടർച്ചയായി നാല് മത്സരങ്ങളിൽ അൽ നാസർ വിജയം നേടിയിരുന്നു.
എ എഫ് സി (AFC) ചാമ്പ്യൻസ് ലീഗിലെ മറ്റു മത്സരങ്ങൾ പോലെ ഈ മത്സരവും പ്രയാസമുള്ളതായിരുന്നുവെന്നും, ഗോളടിക്കാൻ നിരവധി ചാൻസുകൾ സൃഷ്ടിച്ചതും, എതിരാളികൾ കൂടുതൽ ഗോളുകളടിക്കാതിരിക്കാൻ നല്ല രീതിയിൽ പ്രതിരോധം തീർക്കാനായതും വളരെ പ്രധാനപ്പെട്ട കാര്യമായി താൻ കണക്കാക്കുന്നുവെന്ന് ക്രിസ്റ്റ്യാനോ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ ലോകത്തിലെ മികച്ച കളിക്കാരനാണോ അല്ലയോ എന്നതല്ല ഇപ്പോഴത്തെ പ്രധാന കാര്യമെന്നും, താൻ അതിനെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. ഗോളുകളടിക്കുന്നത് കളിക്കാർക്ക് എപ്പോഴും നല്ല കാര്യമാണെങ്കിലും തന്നെ സംബന്ധിച്ചിടത്തോളം തന്റെ ടീം, മത്സരം വിജയിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മത്സരങ്ങൾ ആസ്വദിക്കുകയും കൂടാതെ അൽ നാസറിനെയും തന്റെ ടീമംഗങ്ങളെയും വിജയത്തിലേക്ക് നയിക്കുകയുമാണ് തനിക്കേറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മേയിൽ 35 ഗോളുകളോടെ ലീഗിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി ക്രിസ്റ്റ്യാനോ മാറിയിരുന്നു. കഴിഞ്ഞ മാസത്തിലെ നേഷൻസ് ലീഗ് മത്സരത്തിൽ സ്കോട്ട്ലണ്ടിനെതിരായ മത്സരത്തിൽ ഗോൾ നേടിക്കൊണ്ട് 901 ഗോളുകൾ എന്ന വ്യക്തിഗത നേട്ടത്തിലേക്കെത്താൻ ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞു.
അൽ റയ്യാനെതിരെ താൻ നേടിയ ഗോൾ വളരെ സവിശേഷപ്പെട്ടതാണെന്നും, അതിന് കാരണം ഗോളടിച്ച ദിവസം തന്റെ പിതാവിന്റെ ജന്മദിനമായിരുന്നുവെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ ഒരു ബില്യണിലധികം ഫോളോവേഴ്സിനെ ഉണ്ടാക്കി ക്രിസ്റ്റ്യാനോ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. പുതിയതായി ആരംഭിച്ച തന്റെ യൂട്യൂബ് ചാനലിൽ വെറും മൂന്നാഴ്ച കൊണ്ട് 60 മില്യണിലധികം സബ്സ്ക്രൈബേഴ്സിനെ നേടിയും ക്രിസ്റ്റ്യാനോ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങളെല്ലാം അടുത്തിടെ ക്രിസ്റ്റ്യാനോ തള്ളിക്കളഞ്ഞിരിന്നു .