
കോവിഡ് വാക്സിൻ മോഷ്ടിക്കാൻ ബ്രിട്ടൻ പദ്ധതിയിട്ടു; ബോറിസ് ജോൺസൺ
നാറ്റോ സഖ്യരാഷ്ട്രമായ നെതർലൻഡ്സിൽ കടന്നു കയറി കോവിഡ് വാക്സിൻ മോഷ്ടിക്കാൻ ഒരു പദ്ധതി ബ്രിട്ടൻ ആലോചിച്ചതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രഹസ്യമായി ഈ ഓപ്പറേഷന് വേണ്ടി പ്രതിരോധ ഉദ്യോഗസ്ഥരുടെ ഒരു സംഘവുമായി കൂടിയാലോചന നടത്തിയതായി ജോൺസൻ പറയുന്നു. ബ്രിട്ടീഷ് പത്രമായ ഡെയിലി മെയിൽ പ്രസിദ്ധീകരിച്ച ജോൺസന്റെ ആത്മകഥയുടെ ഭാഗത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്.
ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ കോവിഡ് 19 വാക്‌സിന്റെ കാര്യത്തിൽ കടുത്ത ഭിന്നത നിലനിന്ന 2021ലാണ് മോഷണം നടത്താൻ പദ്ധതിയിട്ടത്. ഓസ്‌ഫോർഡ് ആസ്ട്ര സിനിക്ക വാക്സിൻ നിർമ്മിക്കുന്നതിന് നെതർലാൻഡ്‌സിലെ ഹാലിക്സ് പ്ലാന്റിന് ഉപകരാർ നൽകിയിരുന്നു. അതനുസരിച്ചു അവർ നിർമ്മിച്ച 50 ലക്ഷം കോവിഡ് 19 വാക്സിൻ ബ്രിട്ടന് കൈമാറാൻ ഇയു വിസമ്മതിച്ചിരുന്നു. ഇയു മേഖലയിലെ ആവശ്യങ്ങൾ പരിഗണിച്ചാണ് വാക്സിൻ ബ്രിട്ടന് കൈമാറാതിരിക്കാനുള്ള കാരണം.
ഒരു സംഘം ആസ്റ്റർഡാമിലേക്ക് വിമാനം വഴിയും മറ്റുള്ളവർ ബോട്ട് മാർഗ്ഗം ഇംഗ്ലീഷ് ചാനൽ വഴി കടന്ന് ഡച്ച് കനലുകളിൽ പ്രവേശിക്കുന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. വാക്സിൻ കൈക്കലാക്കിയ ശേഷം കണ്ടൈനർ വഴി തിരിച്ചെത്താനായിരിന്നു പ്ലാൻ. എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രായോഗികമായ ബുദ്ധിമുട്ടുകൾ സൈനിക ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. മോഷണം ഏതെങ്കിലും വിധത്തിൽ കണ്ടെത്തുന്ന പക്ഷം അതുണ്ടാക്കാനിടയുള്ള വിവാദങ്ങളും നയതന്ത്രപരമായ പ്രശ്‍നങ്ങളും
കണക്കിലെടുത്താണ് ഉപേക്ഷിച്ചത് എന്നാണ് ജോൺസൺ പറയുന്നത്.
2019-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പട്ട ജോൺസണിന്റെ അഭിപ്രായത്തിൽ കോവിഡ് വാക്സിൻ ഫലത്തിൽ ഇയു തട്ടിക്കൊണ്ടു പോയി എന്നാണ്. കോവിഡ് പ്രോട്ടോക്കോൾ ലംഘനമടക്കമുള്ള വിവാദങ്ങളെ തുടർന്ന് 2022-ൽ ജോൺസൺ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.