
വായു മലിനീകരണം ഡിമെൻഷ്യയ്ക്ക് കാരണമാകുമോയെന്ന പഠനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ
നമ്മൾ ശ്വസിക്കുന്ന വായു നമ്മുടെ തലച്ചോറിനെ എങ്ങനെ ബാധിക്കുമെന്നന്വേഷിക്കുന്ന ഗവേഷണ പദ്ധതി ആരംഭിക്കാനൊരുങ്ങി ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ. അന്തരീക്ഷ മലിനീകരണം ഡിമെൻഷ്യയ്ക്ക് കാരണമാകുമോ എന്നതാണ് പഠനം. റേസ് എഗൈൻസ്റ്റ് ഡിമെൻഷ്യയുടെ ധനസഹായത്തോടെയാണ് റാപ്പിഡ് എന്ന ഗവേഷണ പ്രോജക്റ്റ് നടക്കുന്നത്.
വായു മലിനീകരണം മനുഷ്യ ആരോഗ്യത്തിന് ഭീഷണിയാണെന്ന് അടുത്തകാലത്ത് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. കാൻസർ, ഹൃദ്രോഗം, പ്രമേഹം, കുറഞ്ഞ ജനനനിരക്ക്, അങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വായു മലിനീകരണം കാരണമായെന്ന് കണ്ടെത്തിയിരുന്നു.
വായു മലിനീകരണം പൊതുവെ ഡിമെൻഷ്യയുമായി ബന്ധപ്പെട്ടതല്ല. എന്നിരുന്നാലും, വായുവിലെ കണികകൾ യഥാർത്ഥത്തിൽ നാഡീ വ്യവസ്ഥയെ ക്ഷയിപ്പിക്കുന്ന (ന്യൂറോ ഡിജെനറേറ്റീവ്) രോഗത്തിന്റെ അപകടസാധ്യതയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. എപ്പിഡെമിയോളജിസ്റ്റുകൾ അടുത്തിടെ നടത്തിയ പഠനത്തിൽ അത് കണ്ടെത്തിയിരുന്നുവെന്നും പ്രോജക്ട് നയിക്കുന്ന ക്രിക്കിലെ ഡെപ്യൂട്ടി ക്ലിനിക്കൽ ഡയറക്ടർ പ്രൊഫ. ചാൾസ് സ്വാൻ്റൺ പറഞ്ഞു.
വായുവിലെ ചെറിയ കണികകൾ എങ്ങനെയാണ് നമ്മുടെ മസ്തിഷ്കത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നതെന്ന് കൃത്യമായി കണ്ടെത്താനും, ഡിമെൻഷ്യ ചികിത്സയ്ക്കായി പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിന് ആ അറിവ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പഠനത്തെ കുറിച്ച് വിശദീകരിച്ചു.
മൂന്ന് വ്യത്യസ്ത രീതികളിൽ അന്തരീക്ഷ മലിനീകരണം ഡിമെൻഷ്യയ്ക്ക് കാരണമാകുന്നുവെന്ന് ക്രിക്കിലെ ഗവേഷകർ കരുതുന്നു. മനുഷ്യരുടെ മൂലകോശങ്ങളിലും മൃഗങ്ങളുടെ മാതൃകകളിലും ഇൻ-വിട്രോ പരീക്ഷണങ്ങൾ നടത്തിയായിരിക്കും ഡിമെൻഷ്യ വരാനുള്ള സാധ്യത കണ്ടെത്തുക. ടെസ്റ്റ്ട്യൂബിലോ മറ്റോ ഗവേഷകർ നടത്തുന്ന മെഡിക്കൽ നടപടിക്രമങ്ങൾ, പരിശോധനകൾ, പരീക്ഷണങ്ങൾ എന്നിവയാണ് ഇൻ വിട്രോ പരീക്ഷണങ്ങൾ.


