
ഉപതിരഞ്ഞെടുപ്പ്: വയനാടും ചേലക്കരയും നാളെ പോളിംഗ് ബൂത്തിലേക്ക്
വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്. വയനാട് ലോക്സഭയിലേക്കും, ചേലക്കര നിയസഭയിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിൽ വീറും വാശിയും ഒട്ടും കുറവല്ല, കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികളും രണ്ടിടത്തെയും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടമാണ് മൂന്നിടത്തും. സി പി എമ്മിന്റെ സിറ്റിങ് സീറ്റായ ചേലക്കരയിൽ സി പി എമ്മിന്റെ സ്ഥാനാർത്ഥിയായി മുൻ എം എൽ എ യു ആർ പ്രദീപും കോൺഗ്രസ് സ്ഥാനാർത്ഥിയായി ഒറ്റപ്പാലത്തെ മുൻ എം പിയായ രമ്യാ ഹരിദാസും ബി ജെ പിയുടെ പ്രാദേശിക നേതാവായ കെ. ബാലകൃഷ്ണനുമാണ് മുന്നണി സ്ഥാനാർത്ഥികൾ. 1996ൽ കെ രാധാകൃഷ്ണൻ പിടിച്ചെടുത്ത മണ്ഡലം കഴിഞ്ഞ 28 വർഷമായി സി പി എമ്മിന്റെ കുത്തക സീറ്റാണ്. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിൽ സി പി എമ്മിന് 5,173 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എന്നതാണ് സിപി എമ്മിന്റെ ആത്മവിശ്വാസം. എന്നാൽ, 2019ലെ ലോകസഭാ മത്സരത്തിൽ ചേലക്കര നിയമസഭാമണ്ഡലത്തിൽ 23,695 വോട്ട് ഭൂരിപക്ഷം രമ്യ ഹരിദാസിന് ലഭിച്ചിരുന്നുവെന്നതാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
വയനാട്ടിൽ രാഹുൽ ഗാന്ധി ഒഴിഞ്ഞ സാഹചര്യത്തിൽ സഹോദരി പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഇടതുമുന്നണിക്ക് വേണ്ടി സി പി ഐയുടെ നേതാവ് സത്യൻ മൊകേരിയും ബി ജെ പിയുടെ നവ്യഹരിദാസുമാണ് സ്ഥാനാർത്ഥികൾ. വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുൾപ്പടെ ഏറ്റവും കഠിനമായ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് എത്തുന്നത്. നിലവിൽ വന്ന 2009 മുതൽ യു ഡി എഫ് മണ്ഡലമാണ് വയനാട്. ആദ്യത്തെ രണ്ട് തവണ എം ഐ ഷാനവാസും മൂന്നാം തവണയും നാലാം തവണയും രാഹുൽ ഗാന്ധിയും വിജയിച്ച മണ്ഡലമാണ് വയനാട്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്നുവെന്നത് കൊണ്ട് തന്നെ കോൺഗ്രസും യു ഡി എഫും പൊതുവിൽ കവിഞ്ഞ ആത്മവിശ്വാസത്തിലാണ് ഭൂരിപക്ഷത്തിൽ മാത്രമാണ് അവരുടെ നോട്ടം. വയനാട്ടിൽ 2014 ൽ ഷാനവാസ് ജയിച്ചുവെങ്കിലും അന്ന് എതിരാളിയായിരുന്ന സത്യൻ മൊകേരി ഷാനവാസിന് ആദ്യത്തെ പോലെ ഒരു ഈസി വാക്കോവർ നൽകിയില്ല. കഷ്ടിച്ച് 20,870 വോട്ടിനാണ് ഷാനവാസ് ജയിച്ചത്. ഈ മത്സരമാണ് ഇത്തവണയും സ്ഥാനാർത്ഥിയായി സത്യൻ മൊകേരി എത്തുമ്പോൾ എൽ ഡി എഫിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ സംസ്ഥാന പ്രസിഡന്റെ് കെ സുരേന്ദ്രൻ മത്സരിച്ച മണ്ഡലത്തിൽ വൻതോക്കുകളെയൊന്നും നിർത്താതെ നവ്യഹരിദാസ് എന്ന താരതമ്യേന പുതിയ നേതാവിനെ ഇറക്കിയാണ് ബി ജെ പി പരീക്ഷണം നടത്തുന്നത്.
ഇതിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതായിരുന്നു പാലക്കാട് മണ്ഡലത്തിൽ. കൽപ്പാത്തി രഥോത്സവം കാരണം അവിടുത്തെ തിരഞ്ഞെടുപ്പ് 20 ലേക്ക് മാറ്റി. മൂന്ന് മണ്ഡലങ്ങളിലേയും ഫലം 23 ന് പ്രഖ്യാപിക്കും.