
ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു
രണ്ട് വർഷമായി ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമങ്ങൾക്ക് വിരാമം കുറിച്ചുകൊണ്ട് വെടി നിർത്തൽ പ്രാബല്യത്തിൽ വന്നെന്ന് ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് (IDF) അറിയിച്ചതായി ബ്രിട്ടീഷ് മാധ്യമം ദി ഗാർഡിയൻ റിപ്പോർട് ചെയ്തു. ഇസ്രായേൽ അവരുടെ സൈന്യത്തെ ഗാസയിൽ നിന്നും പിൻവലിക്കാൻ തുടങ്ങിയെന്നും, ആളുകൾ തെക്കൻ ഗാസയിൽ നിന്നും വടക്കൻ ഗാസയിലേക്ക് തിരികെ പോകാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.
വെടി നിർത്തൽ കരാർ പ്രകാരം അടുത്ത 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രായേലികളെ വിട്ടയക്കുകയും, തുടർന്ന് ഇസ്രായേൽ 250 പലസ്തീനി തടവുകാരെയും, 1700ലധികം ബന്ദികളാക്കപ്പെട്ടവരെയും വിട്ടയക്കുന്നതുമാണ്.
ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ഏജൻസി (UNICEF) വടക്കൻ ഗാസയിലെ ആശുപത്രിയിൽ 18 നവജാത ശിശുക്കളിൽ രണ്ട പേരെ തെക്കൻ ഗാസയിൽ അവരുടെ മാതാപിതാക്കളുടെ അടുത്തേയ്ക്ക് എത്തിച്ചെന്ന് അറിയിച്ചു. "ആഴ്ചയുടെ തുടക്കത്തിൽ ഞങ്ങൾക്ക് ഇൻകുബേറ്ററുകളിൽ 18 കുഞ്ഞുങ്ങളുണ്ടായിരുന്നു. ഇന്നലെ രണ്ട് കുട്ടികളെ മാറ്റി," UNICEF വക്താവ് റിക്കാർഡോ പിറേസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. മറ്റ് കുട്ടികൾ ഇൻക്യൂബേറ്ററിൽ ആണെന്നും ഇസ്രയേലിന്റെ സുരക്ഷാ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


