
വായ്പ എഴുതിത്തള്ളുന്നതിൽ വീണ്ടും സമയം ആവശ്യപ്പെട്ട് കേന്ദ്രം
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ വീണ്ടും സമയം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. മൂന്നാഴ്ച സമയമാണ് സർക്കാർ നീട്ടി ചോദിച്ചിരിക്കുന്നത്. സംഭവത്തിൽ ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്ന തീരുമാനം ആയിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ മറുപടി. മൂന്നാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും ഹർജി പരിഗണിക്കും.
വിഷയം അധികം നീട്ടിക്കൊണ്ടുപോകാൻ ആകില്ലെന്നും മറ്റ് പ്രളയബാധിത സംസ്ഥാനങ്ങളുടെ കാര്യത്തിൽ നടപടി ഉണ്ടായിട്ടുണ്ടെന്നും കോടതി അറിയിച്ചു. കൂടാതെ കേരള ബാങ്ക് കടം എഴുതിത്തള്ളിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഓണ അവധിക്കുശേഷം സെപ്റ്റംബര്‍ പത്തിനകം തീരുമാനം അറിയിക്കാമെന്നറിയിച്ച കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകർ വാക്ക് പാലിച്ചില്ല.
വായ്പകൾ പുനഃക്രമീകരിക്കാമെന്നും ഒരു വർഷത്തെ മൊറട്ടോറിയം നൽകാമെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നെങ്കിലും, വായ്പ എഴുതിത്തള്ളുന്നതുവരെ ഇത് തൃപ്തികരമല്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.


