TMJ
searchnav-menu
post-thumbnail

TMJ Daily

സംസ്ഥാനങ്ങളുമായി വരുമാനം പങ്കുവയ്ക്കുന്നത് കുറയ്ക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നു

28 Feb 2025   |   2 min Read
TMJ News Desk

രവിന്ദ് പനഗാരിയ അധ്യക്ഷനായ ഇന്ത്യയുടെ ധനകാര്യ കമ്മീഷന്‍ ഈ നിര്‍ദ്ദേശം നല്‍കും. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ നികുതി വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കുന്നതിനായി രൂപീകരിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷന്‍. ഇത് കേന്ദ്ര- സംസ്ഥാന ബന്ധം കൂടുതല്‍ സംഘര്‍ഷഭരിതമാക്കും.

2026-27 ധനകാര്യ വര്‍ഷം മുതല്‍ നടപ്പിലാക്കാനുള്ള കമ്മീഷന്റെ ശുപാര്‍ശകള്‍ ഈ വര്‍ഷം ഒക്ടോബര്‍ 31ന് സമര്‍പ്പിക്കും. കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും നടപ്പിലാക്കേണ്ടതുണ്ട്.

നിലവില്‍ 41 ശതമാനം നികുതി വരുമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത് 40 ശതമാനമാക്കി കുറയ്ക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. മാര്‍ച്ച് അവസാനത്തോടെ ഈ നിര്‍ദ്ദേശം മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര കാബിനറ്റ് അംഗീകരിച്ചേക്കും.

ഈ വര്‍ഷത്തെ പ്രതീക്ഷിത നികുതി വരുമാനത്തെ അടിസ്ഥാനമാക്കി കണക്കാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വരുമാനത്തില്‍ ഒരു ശതമാനം കുറവ് വരുത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് 35,000 കോടി രൂപ ലഭിക്കും. ഈ ശുപാര്‍ശ നടപ്പിലാക്കുന്ന വര്‍ഷത്തെ യഥാര്‍തഥ നികുതി വരുമാനത്തെ അടിസ്ഥാനമാക്കി അന്തിമ കണക്കില്‍ വ്യത്യാസം വരും.

1980ല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നികുതി വിഹിതം 20 ശതമാനമായിരുന്നത് ഇപ്പോള്‍ 41 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ ചെലവുകളും വര്‍ദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സാമ്പത്തിക മാന്ദ്യ വര്‍ഷങ്ങളില്‍.

ഇത് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതി വരുമാന വിഹിതം കുറയ്ക്കണമെന്ന ആവശ്യത്തിലേക്ക് നയിച്ചു.

2024-25 വര്‍ഷത്തേക്ക് ജിഡിപിയുടെ 4.8 ശതമാനമാണ് കേന്ദ്രത്തിന്റെ ധനകമ്മിയായി നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്ക് 3.2 ശതമാനവും ആണ് ധനകമ്മി.

സര്‍ക്കാരിന്റെ ആകെ ചെലവുകളില്‍ 60 ശതമാനത്തില്‍ അധികം ചെലവഴിക്കുന്ന സംസ്ഥാനങ്ങളാണ്. ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള സാമൂഹിക, ക്ഷേമ അടിസ്ഥാന സൗകര്യങ്ങളില്‍ ചെലവഴിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭൗതിക അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

എന്നാല്‍, 2017 ജൂലൈയില്‍ ചരക്ക്, സേവന നികുതി നടപ്പിലാക്കിയശേഷം സംസ്ഥാനങ്ങളുടെ വരുമാന മാര്‍ഗങ്ങള്‍ പരിമിതമാണ്.

കോവിഡ് 19 മഹാമാരി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സെസ്സുകളും സര്‍ചാര്‍ജുകളും വര്‍ദ്ധിപ്പിച്ചിരുന്നു ആകെ നികുതി വരുമാനത്തില്‍ 15 ശതമാനവും സെസ്സുകളും സര്‍ചാര്‍ജുകളുമാണ്. നേരത്തെ 9 മുതല്‍ 12 ശതമാനം വരെയായിരുന്നു ഇത്. ഈ വരുമാനം കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നുമില്ല.

സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുന്ന വിഭവങ്ങളില്‍ ഉണ്ടാകുന്ന മാറ്റം ചെലവിന്റെ മുന്‍ഗണനകളും മാറ്റും.

പണം കൈയില്‍ നല്‍കുന്നത്, കടം എഴുതിത്തള്ളല്‍, ഫ്രീബീസ് എന്നിവ സംസ്ഥാനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നല്‍കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചേക്കും.

സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിലെ കുറവ് നികത്താന്‍ ചില നിബന്ധനകളോടെ കേന്ദ്ര ഗ്രാന്‍ഡുകളെ ബന്ധിപ്പിക്കുകയാണ് ഒരു മാര്‍ഗം. അത്തരം നിബന്ധനകള്‍ പാലിച്ചതിനുശേഷം മാത്രമേ അത്തരം ഗ്രാന്‍ഡുകള്‍ ലഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് യോഗ്യത ലഭിക്കുകയുള്ളൂ.

ഫ്രീബീസ് നല്‍കുന്നത് കാരണം സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്‍ഡ് നിഷേധിക്കുമോയെന്നത് ഇപ്പോള്‍ വ്യക്തമല്ല.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ വരുമാന കമ്മി നികത്തുന്നതിനുള്ള ഗ്രാന്‍ഡുകള്‍ 2021/22 ല്‍ നിന്നും 1.18 ലക്ഷം കോടിയില്‍ നിന്നും 2025/26ലെ ബജറ്റ് കണക്കുകള്‍ പ്രകാരം 13,700 കോടി രൂപയായി കുറഞ്ഞു.




#Daily
Leave a comment