TMJ
searchnav-menu
post-thumbnail

TMJ Daily

ഗുജറാത്തില്‍ ചന്ദിപുര വൈറസ്; മരണം പതിനഞ്ചായി 

18 Jul 2024   |   1 min Read
TMJ News Desk

ഗുജറാത്തില്‍ ചന്ദിപുര വൈറസ് വ്യാപിക്കുന്നു. പതിനഞ്ച് രോഗികളാണ് ഇതുവരെ ചന്ദിപുര ബാധിച്ച് മരിച്ചത്. സബര്‍കാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ച നാലുവയസ്സുകാരിയുടെ സാമ്പിളിലാണ് ആദ്യം ചന്ദിപുര വൈറസ് സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മരണ കാരണം ചന്ദിപുര വൈറസാണെന്ന് കണ്ടെത്തിയത്.

ചന്ദിപുര വൈറസ് ബാധയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രസ്തുതരോഗം ബാധിച്ചവരായിത്തന്നെ പരിഗണിച്ച് ചികിത്സ നല്‍കാനാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, മെഹ്‌സാന, രാജ്‌കോട്ട്, സുരേന്ദ്രനഗര്‍, അഹമ്മദാബാദ്, മോര്‍ബി, എന്നിവിടങ്ങളില്‍ നിന്നാണ് സംശയാസ്പദമായ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ചന്ദിപുര വൈറസ് 

റാബ്ഡോവിറിഡേ വിഭാഗത്തില്‍പ്പെട്ട വൈറസാണിത്. ഒമ്പതുമാസം മുതല്‍ പതിനാല് വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണ് പൊതുവെ ഈ രോഗം ബാധിക്കുന്നത്.  കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ തലച്ചോറിന് വീക്കമുണ്ടാവാനുള്ള സാധ്യതയുണ്ട്. 1965-ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ചന്ദിപുരയിലാണ് ഇന്ത്യയിലാദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ചന്ദിപുര വൈറസ് എന്ന പേരുവന്നത്. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ മരണത്തിനും ഈ വൈറസ് കാരണമാകുന്നു.


#Daily
Leave a comment