
ജമ്മു കശ്മീർ നിയമസഭയിൽ മൂന്നാം ദിവസവും ബഹളം
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ നിയമസഭയിൽ തുടർച്ചയായ മൂന്നാം ദിവസവും ബഹളവും കയ്യാങ്കളിയും. ബിജെപി അംഗങ്ങളും, ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ്, പ്രാദേശിക പാർട്ടി അംഗങ്ങളും തമ്മിലുള്ള തർക്കങ്ങൾ കയ്യാങ്കളി വരെ എത്തുന്ന സ്ഥിതി എത്തി. സഭയുടെ നടുത്തളത്തിൽ ചാടിക്കയറിയ നിരവധി ബിജെപി നിരവധി അംഗങ്ങളെ മാർഷൽമാർ പുറത്താക്കി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് വാദിക്കുന്ന പുതിയ പ്രമേയം നാഷണൽ കോൺഫറൻസ് (എൻസി) ബുധനാഴ്ച അവതരിപ്പിച്ചതോടെയാണ് കുഴപ്പങ്ങളുടെ തുടക്കം. പ്രമേയത്തെ എതിർത്ത ബിജെപി അത് നിയമവിരുദ്ധമാണെന്ന് മുദ്രകുത്തി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രമേയം പിൻവലിക്കാനുള്ള അധികാരം സ്പീക്കർക്കല്ല, സഭയ്ക്കാണെന്ന് പറഞ്ഞ് സ്പീക്കർ അബ്ദുൾ റഹീം റാത്തർ ഈ ആവശ്യം നിരസിച്ചു.
ബിജെപിയിൽ നിന്നുള്ള പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മ പ്രസംഗിക്കുന്നതിനിടെ അവാമി ഇത്തിഹാദ് പാർട്ടി (എഐപി) നേതാവ് ഷെയ്ഖ് ഖുർഷീദ് ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ബാനറുമായി നിയമസഭയുടെ നടുത്തളത്തിലിറങ്ങി. തുടർന്ന് സഭ 15 മിനിറ്റ് നിർത്തിവച്ചു.
സ്പീക്കർ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ബിജെപി അംഗങ്ങൾ പ്രതിഷേധം തുടർന്നു. ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയെ ആദരിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ബിജെപി അംഗങ്ങൾ ഉറച്ചുനിന്നപ്പോൾ "ഞാൻ എടുക്കാൻ ആഗ്രഹിക്കാത്ത നടപടികൾ എടുക്കാൻ എന്നെ നിർബന്ധിക്കരുത്," അദ്ദേഹം മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീരിന്റെ സ്വയംഭരണത്തിനായി നടത്തിയ ത്യാഗങ്ങളെക്കുറിച്ച് എൻസി അംഗങ്ങൾ മുദ്രാവാക്യം മുഴക്കി.
പ്രതിഷേധിച്ച നിരവധി ബിജെപി അംഗങ്ങളെ നീക്കം ചെയ്യാൻ സ്പീക്കർ റാത്തർ ഉത്തരവിട്ടതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. ബിജെപിയുടെ നടപടികളെ അപലപിച്ച മന്ത്രി സതീഷ് ശർമ്മ, ബിജെപി എംഎൽഎമാർ ഭരണഘടനയെ അവഹേളിച്ചുവെന്നും അവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയതിനെ അപലപിച്ച് പിഡിപി, പീപ്പിൾസ് കോൺഫറൻസ്, എഐപി എംഎൽഎമാർ എന്നിവർ ചേർന്ന് പുതിയ പ്രമേയം അവതരിപ്പിച്ചു. പിഡിപി എംഎൽഎമാരായ വഹീദ് പാര, ഫയാസ് മിർ, പീപ്പിൾസ് കോൺഫറൻസ് എംഎൽഎ സജാദ് ലോൺ എന്നിവർ നേതൃത്വം നൽകിയ പുതിയ പ്രമേയം 370 റദ്ദാക്കൽ "ഭരണഘടനാ വിരുദ്ധവും" ജമ്മു കശ്മീരിന് നൽകിയ അടിസ്ഥാന ഉറപ്പുകളുടെ ലംഘനവുമാണെന്ന് വിശേഷിപ്പിച്ചു. ബിജെപിയുമായി എൻസി ഒരു "ഫിക്സഡ് മാച്ച്" കളിക്കുകയാണെന്ന് ലോൺ മറ്റൊരു പ്രസ്താവനയിൽ ആരോപിച്ചു, റദ്ദാക്കലിനെ അപലപിക്കുന്നതിൽ എൻസിയുടെ ആദ്യ പ്രമേയം അപര്യാപ്തമാണെന്നും പറഞ്ഞു. 370ാം വകുപ്പ് റദ്ദാക്കിയത് അടഞ്ഞ കാര്യമാണെന്നും നിയമസഭയുടെ സമഗ്രതയിൽ "വെള്ളം ചേർക്കാനുള്ള" ശ്രമമാണ് പ്രാദേശിക പാർട്ടികളുടെ നടപടിയെന്നും ബിജെപി എംഎൽഎ ആർ എസ് പത്താനിയ പറഞ്ഞു.