TMJ
searchnav-menu
post-thumbnail

TMJ Daily

ജസ്റ്റിസ് സഞ്ജീവ് ഖന്നയെ തന്റെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

17 Oct 2024   |   1 min Read
TMJ News Desk

സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ തന്റെ പിന്‍ഗാമിയായി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് മുന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി വൈ ചന്ദ്രചൂഡ്. 2025 മെയ് 13 ന് സിജെഐ ആയി ചന്ദ്രചൂഡ് ആറ് മാസം പൂര്‍ത്തിയാക്കി വിരമിക്കുന്നതോടെയാണ് പിന്‍ഗാമിയായി ജസ്റ്റിസ് ഖന്ന സേവനമനുഷ്ഠിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. തന്റെ പിന്‍ഗാമിയെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ചന്ദ്രചൂഡ് ബുധനാഴ്ച തുടക്കമിട്ടു.

ഒക്ടോബര്‍ 12ന് കേന്ദ്രസര്‍ക്കാര്‍ ഡി വൈ ചന്ദ്രചൂഡിന്, തന്റെ പിന്‍ഗാമിയുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നതോടെ, ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കാന്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഖന്നയ്ക്ക് അര്‍ഹത.

2019 ജനുവരിയില്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഒരു ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സേവനമനുഷ്ഠിച്ചിട്ടില്ല. 1983 ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ നിന്നാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. 

ഭരണഘടനാ നിയമം, ആര്‍ബിട്രേഷന്‍, വാണിജ്യ നിയമം, കമ്പനി നിയമം, ക്രിമിനല്‍ നിയമം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ജസ്റ്റിസ് ഖന്ന ശക്തമായ പരിശീലനം നേടിയിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും, ഡല്‍ഹിയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കിയതും, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ അനുവാദം കൊടുത്തതും ജസ്റ്റിസ് ഖന്ന ഉള്‍പ്പെടുന്ന ബെഞ്ചാണ്. ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസ് ഖന്നയും ഉണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ അഞ്ചംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഖന്ന. നിലവില്‍ വിവിധ പിഎംഎല്‍എ വ്യവസ്ഥകള്‍ അവലോകനം ചെയ്യുന്ന ബെഞ്ചില്‍ അധ്യക്ഷനാണ് അദ്ദേഹം.


#Daily
Leave a comment