
പി ശശിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ പിന്തുണച്ച് മുഖ്യമന്ത്രി. പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പൂര്‍ണ പിന്തുണ നല്‍കികൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. പി ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഒരു തെറ്റും പി ശശി ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായി ഒന്നും ഇവിടെ നടക്കില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ പി ശശിയെന്നല്ല, ആരും സീറ്റില്‍ കാണില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അന്‍വര്‍ എംഎല്‍എയെ തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ പിവി അന്‍വര്‍ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി. ആദ്യ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അന്‍വറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചെങ്കിലും മറുപടി നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാനും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാന്‍ ശ്രമിച്ചു. മൂന്നാം ദിവസം അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തിയത് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണ്. അന്‍വര്‍ പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ഞാനും തുടരുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
എഡിജിപി എം.ആര്‍ അജിത്കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി
എഡിജിപി എം.ആര്‍ അജിത്കുമാറിനെ ഉടന്‍ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും
അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് തന്റെ ഇടനിലക്കാരനായാണ് എന്നത് പ്രതിപക്ഷനേതാവിന്റെ ആരോപണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശൂര്‍ പൂരം സംബന്ധിച്ച് നല്ല രീതിയില്‍ തന്നെ പരിശോധന നടത്താന്‍ നേരത്തെ ചുമതലപ്പെടുത്തിയതാണ്. അത് നടക്കുന്നുണ്ട്. വിവരാവകാശ ഓഫീസറായ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തി. അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച കുറച്ചു കൂടി സമയം വേണമെന്ന കത്ത് ലഭിച്ചു. തുടര്‍ന്ന് 24ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് വൈകുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്നും എന്തുകൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതെന്ന് സ്വഭാവികമായും അന്വേഷിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥനെ ഇതുവരെ മാറ്റിയിട്ടില്ലെന്നും അദ്ദേഹം തന്നെ അന്വേഷിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.
വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും
മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. വയനാട് ദുരന്തുമായി ബന്ധപ്പെട്ട കണക്കുകളില്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ക്കെതിരെ അദ്ദേഹം പ്രതികരിച്ചു. എന്താണ് യഥാര്‍ത്ഥ സംഭവമെന്ന് വിശദീകരിച്ചുകൊണ്ട് സര്‍ക്കാര്‍ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. പക്ഷേ ആദ്യം പിറന്ന വ്യാജ വാര്‍ത്തയുടെ പിന്നാലെ ഇഴയാന്‍ മാത്രമാണ് സര്‍ക്കാര്‍ വിശദീകരണത്തിന് സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ എല്ലാം ഫലം നമ്മള്‍ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനര്‍ഹമായ കേന്ദ്ര സഹായം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ വലിയ വിഭാഗം ജനങ്ങളുടെ മനസ്സിലേക്ക് കടന്നുകയറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തുവെന്ന് ആരോപിച്ച് പ്രതിപക്ഷത്തെ പ്രധാന നേതാക്കളും രംഗത്തിറങ്ങി. ഇത് കേവലമൊരു വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്‌നമോ അല്ല. വ്യാജ വാര്‍ത്തകളുടെ വലിയ പ്രശ്‌നം നുണകളല്ല. അതിന് പിന്നിലുള്ള അജണ്ടയാണ്. അത് നാടിനും നാട്ടിലെ ജനങ്ങള്‍ക്കും എതിരായുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ പ്രചാരണ പ്രവണതകള്‍ക്കെതിരെ നിയമ നടപടികള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.