TMJ
searchnav-menu
post-thumbnail

TMJ Daily

ബാല വിവാഹം: അസമില്‍ 416 പേര്‍ അറസ്റ്റില്‍

22 Dec 2024   |   1 min Read
TMJ News Desk

സമില്‍ ശൈശവ വിവാഹത്തിന് എതിരെ ശനിയാഴ്ച്ച രാത്രിയില്‍ നടത്തിയ റെയ്ഡുകളില്‍ 416 പേര്‍ അറസ്റ്റിലായി. 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ഈ സാമൂഹിക വിപത്തിനെ അവസാനിപ്പിക്കുന്നത് വരെ നടപടി തുടരുമെന്ന് മുഖ്യമന്ത്രി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. ബിജെപി സര്‍ക്കാര്‍ ബാല വിവാഹത്തിനെതിരെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നടത്തുന്ന മൂന്നാമത്തെ സംസ്ഥാന വ്യാപകമായ റെയ്ഡ് ആണിത്.

2023 ഫെബ്രുവരി മുതല്‍ നടത്തിയ ആദ്യ ഘട്ട പരിശോധനകളില്‍ 3,907 പേരെ അറസ്റ്റ് ചെയ്തുവെന്ന് 2023 സെപ്തംബര്‍ 11-ന് നിയമസഭയെ അറിയിച്ചിരുന്നു. 2006-ലെ ബാല വിവാഹ നിരോധന നിയമപ്രകാരമാണ് ഇതില്‍ 3,319 അറസ്റ്റുകള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാല വിവാഹവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 1000-ല്‍ അധികം പേരെ അറസ്റ്റ് ചെയ്തിരുന്നു.

ബാല വിവാഹത്തിന് എതിരായി സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തുമെന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 4,004 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി ഫെബ്രുവരിയില്‍ അറിയിച്ചു. ബാല വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കുന്ന മുല്ലമാര്‍, ഖാസിമാര്‍, പൂജാരിമാര്‍ എന്നിവരെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് നടപടി സംസ്ഥാനത്ത് ഭീതി സൃഷ്ടിക്കുന്നുവെന്ന് ഗുവഹാത്തി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ബാല വിവാഹവുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നല്‍കി കൊണ്ടാണ് കോടതി ഇപ്രകാരം നിരീക്ഷിച്ചത്. മുസ്ലിം വിവാഹങ്ങളും വിവാഹ മോചനങ്ങളും നിര്‍ബന്ധമായും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിയമം ഓഗസ്റ്റില്‍ അസം സര്‍ക്കാര്‍ പാസാക്കിയിരുന്നു. തന്റെ അടുത്ത ലക്ഷ്യം ബഹുഭാര്യാത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


#Daily
Leave a comment