
ചൈന ആഫ്രിക്കയില്‍ ബഹിരാകാശ സഖ്യം രൂപീകരിക്കുന്നു
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശ രാജ്യങ്ങള്‍ക്കുള്ള സഹായം വെട്ടിച്ചുരുക്കുമ്പോള്‍ ചൈന ബഹിരാകാശ രംഗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കുന്നു. ബഹിരാകാശ മത്സരത്തില്‍ യുഎസിനെ പിന്നിലാക്കുന്നതിനായി രണ്ട് ഡസന്‍ കരാറുകളാണ് ചൈന ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഏര്‍പ്പെട്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ബഹിരാകാശ ശക്തിയാകുക എന്ന ലക്ഷ്യത്തോടെയാണ് ചൈന പ്രവര്‍ത്തിക്കുന്നത്. ചൈനയുടെ ആഗോള നിരീക്ഷണ ശൃംഖല സ്ഥാപിക്കുകയെന്ന ലക്ഷ്യവും ചൈനയ്ക്കുണ്ട്. വികസ്വര രാജ്യങ്ങളുടെ സഹായത്തോടെ ആഗോള നിരീക്ഷണ സംവിധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യം ചൈനയ്ക്കുണ്ടെന്ന് മുന്‍ യുഎസ് ഇന്റലിജന്‍സ് ഓഫീസറായ നിക്കോളസ് എഫ്റ്റിമിഡെസ് പറയുന്നു. തങ്ങളുടെ ഏകാധിപത്യ ശേഷിയെ ശക്തിപ്പെടുത്താന്‍ ബഹിരാകാശത്തെ ചൈന ജനാധിപത്യവല്‍ക്കരിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഉപഗ്രഹങ്ങള്‍ ദാനം ചെയ്യുന്നതിനൊപ്പം ബഹിരാകാശ നിരീക്ഷണ ടെലസ്‌കോപ്പുകളും ഗ്രൗണ്ട് സ്റ്റേഷനുകളും ചൈന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
ചൈനയില്‍ നിര്‍മ്മിച്ച കൃത്രിമോപഗ്രഹങ്ങളുടെ ഭാഗങ്ങള്‍ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിലെ അത്യാധുനിക ബഹിരാകാശ ലാബില്‍ വച്ച് കൂട്ടിയോജിപ്പിക്കും. ആഫ്രിക്കയില്‍ കൃത്രിമോപഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി സ്ഥാപിച്ച ആദ്യത്തെ ലാബാണിത്. ഇവിടെ നിര്‍മ്മിച്ച ആദ്യത്തെ ഉപഗ്രഹം 2023 ഡിസംബറില്‍ ചൈനയുടെ സഹായത്തോടെ വിക്ഷേപിച്ചു. വിദേശരാജ്യങ്ങളിലെ ചൈനയുടെ രഹസ്യ ബഹിരാകാശ പദ്ധതിയുടെ ഭാഗമാണ് ഈ ലാബെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിന്റെ സൈനിക സഹായം ധാരാളം ലഭിക്കുന്ന രാജ്യമാണ് ഈജിപ്ത്.
ആഫ്രിക്കയില്‍ 23 ബഹിരാകാശ കരാറുകള്‍ ചൈന ഒപ്പിട്ടുണ്ട്. ഈജിപ്തിനെ കൂടാതെ, ദക്ഷിണ ആഫ്രിക്കയും സെനഗലും ചൈനയുടെ പങ്കാളികളാണ്. യുഎസിന്റെ ചാന്ദ്ര പദ്ധതികള്‍ക്ക് ബദലായി ചൈന നിര്‍മ്മിച്ച ചാന്ദ്ര കേന്ദ്രത്തിലും ഈ രാജ്യങ്ങള്‍ സഹകരിക്കുന്നു.
അടുത്ത മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ചൈന 50 ബില്ല്യണ്‍ ഡോളര്‍ വായ്പയായും നിക്ഷേപമായും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് സെപ്തംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രഖ്യാപിച്ചിരുന്നു.