TMJ
searchnav-menu
post-thumbnail

ലീ ഷാങ്ഫു

TMJ Daily

ചൈനീസ് വിദേശകാര്യ മന്ത്രിക്ക് പിന്നാലെ പ്രതിരോധ മന്ത്രിയെയും കാണാതായതായി യുഎസ് റിപ്പോര്‍ട്ട്

15 Sep 2023   |   2 min Read
TMJ News Desk

ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങിന്റെ തിരോധാനത്തിനു പിന്നാലെ പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെയും കാണാതായതായി റിപ്പോര്‍ട്ട്. ലീ ഷാങ്ഫുവിനെ കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി പൊതുവേദികളില്‍ കാണാതായതില്‍ സംശയം പ്രകടിപ്പിച്ചാണ് അമേരിക്ക രംഗത്തുവന്നിരിക്കുന്നത്. ജപ്പാനിലെ അമേരിക്കന്‍ അംബാസിഡറാണ് ഇത്തരമൊരു സംശയം ട്വിറ്ററിലൂടെ ഉന്നയിച്ചത്. 

'ആദ്യം വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങിനെ കാണാതാവുന്നു, തുടര്‍ന്ന് റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡര്‍മാരെ കാണാതാവുന്നു. ഇപ്പോള്‍ പ്രതിരോധമന്ത്രി ലീ ഷാങ്ഫുവിനെയും പൊതുവേദികളില്‍ കാണാതായി. പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ക്യാബിനറ്റ് ലൈനപ്പ് ഇപ്പോള്‍ അഗത ക്രിസ്റ്റിയുടെ ആന്‍ഡ് ദെന്‍ ദെയര്‍ വെയര്‍ നോവണ്‍ എന്ന നോവലിനോട് സാമ്യമുള്ളതാണെന്നും' ജപ്പാനിലെ യുഎസ് പ്രതിനിധി റഹം ഇമ്മാനുവല്‍ എക്‌സില്‍ കുറിച്ചു. 

ആരോഗ്യപ്രശ്‌നങ്ങളെന്ന് ചൈന

ജൂലൈയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങിനെ കാണാതായതിനു പിന്നാലെയാണ് ഷാങ്ഫുവിന്റെയും തിരോധാനം. ഏകദേശം രണ്ടുമാസം മുമ്പ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോക്കറ്റ് ഫോഴ്‌സില്‍ നിന്ന് രണ്ട് ഉന്നത ജനറല്‍മാരെ നീക്കം ചെയ്തിരുന്നു. രാജ്യത്തിന്റെ പരമ്പരാഗത ആണവ മിസൈലുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉന്നത സേനയാണിത്. 

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം. ഒരാഴ്ച മുമ്പ് വിയറ്റ്‌നാമീസ് പ്രതിരോധ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ലീ ഷാങ്ഫു പിന്മാറിയതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതേക്കുറിച്ച് ചൈനയുടെ സ്‌റ്റേറ്റ് കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസും പ്രതിരോധ, വിദേശ മന്ത്രാലയങ്ങളും പ്രതികരിച്ചിട്ടില്ല. നേതൃനിരയിലെ മാറ്റങ്ങള്‍ക്കും സൈന്യത്തിനുള്ളിലെ അഴിമതിക്കേസുകളില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങള്‍ക്കുമിടയിലാണ് മന്ത്രിയുടെ തിരോധാനം. കഴിഞ്ഞമാസം 29 നുശേഷം ലീ ഷാങ്ഫുവിനെ കണ്ടിട്ടില്ലെന്നാണ് ആരോപണം. 

കഴിഞ്ഞ മാര്‍ച്ചിലാണ് ലീ പ്രതിരോധമന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞമാസം 15 ന് അദ്ദേഹം റഷ്യയും ബെലറൂസും സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്ന പ്രതിരോധ മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലും എത്തിയിരുന്നു. ബീജിങ്ങില്‍ നടന്ന മൂന്നാമത് ചൈന-ആഫ്രിക്കന്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി ഫോറത്തില്‍ മുഖ്യ പ്രഭാഷണം നടത്തുമ്പോഴാണ് അദ്ദേഹത്തെ അവസാനമായി പൊതുവേദിയില്‍ കണ്ടത്. 

പിന്നില്‍ ആഭ്യന്തര പൊട്ടിത്തെറിയോ? 
 
65 കാരനായ ലീ ഷാങ്ഫുവിനെ പ്രതിരോധ മന്ത്രിയുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്തതായും അന്വേഷണ വിധേയനാക്കിയിരിക്കുകയാണെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈന്യവുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷം മുമ്പ് നടന്ന ഹാര്‍ഡ്‌വെയര്‍ അഴിമതിക്കേസില്‍ ജൂലൈയില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2017 മുതല്‍ 2022 വരെ സൈന്യത്തിന്റെ എക്യുപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല വഹിച്ചിരുന്നത് ലീ ഷാങ്ഫു ആയിരുന്നു. 

മന്ത്രിമാര്‍ക്ക് പുറമെ വ്യവസായികളും കായികതാരങ്ങളും രാഷ്ട്രീയ നേതാക്കളും ചൈനയില്‍ ഇത്തരത്തില്‍ കാണാതെയാകാറുണ്ട്. ഇവരില്‍ ഭൂരിഭാഗംപേരും മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം തിരിച്ച് വരുന്നതാണു പതിവ്.


#Daily
Leave a comment