
സുഡാനിൽ ആഭ്യന്തരകലാപം രൂക്ഷം
പടിഞ്ഞാറൻ സുഡാനിലെ എൽ-ഫാഷർ നഗരം അർധസൈനികവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) പിടിച്ചെടുത്തു. നഗരത്തെ ശുദ്ധീകരിക്കുക എന്ന പ്രഖ്യാപനവുമായി കഴിഞ്ഞ 18 മാസത്തിലധികമായി ജനങ്ങളെ കൊന്നൊടുക്കുകയാണ് ഇസ്ലാമിസ്റ്റ് ജിഹാദി വിഭാഗമായ അർധ സൈനികർ. ഒക്റ്റോബർ 26,27 തിയതികളിൽ മാത്രം ആർഎസ്എഫ് 2,000ത്തോളം ജനങ്ങളെ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. സുഡാനിലെ തദ്ദേശീയ ജനവിഭാഗങ്ങളായ ഫർ, സാഗാവ, ബെർട്ടി തുടങ്ങിയ അറബ് ഇതര സമൂഹങ്ങളിൽ പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം.
കൂടുതൽ കൂട്ടക്കുരുതി ഒഴിവാക്കാനാണ് എന്നാരോപിച്ച് സൈന്യം പിന്മാറുന്നതായി സൈനികമേധാവി ജനറൽ അബ്ദെൽ ഫത്ത അൽ ബർഹാൻ അറിയിച്ചു. ഞായറാഴ്ച നഗരത്തിലെ സൈനിക ആസ്ഥാനവും ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. മാർച്ചിൽ സുഡാൻ സൈന്യം ഖാർത്തൂം നഗരം തിരിച്ചുപിടിച്ചെങ്കിലും രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറ് മേഖലകളിൽ പോരാട്ടം രൂക്ഷമായി തുടരുകയാണ്.


