TMJ
searchnav-menu
post-thumbnail

Photo: PTI

TMJ Daily

ജന്തര്‍ മന്തറില്‍ സംഘര്‍ഷം: സമരം ശക്തമാകും; വികാരാധീനരായി താരങ്ങള്‍

04 May 2023   |   3 min Read
TMJ News Desk

ന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പോലീസും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി. ജന്തര്‍ മന്തറിലേക്കുള്ള എല്ലാ റോഡുകളും പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. സമരത്തെ പിന്തുണയ്ക്കുന്ന എല്ലാവരും സമരപ്പന്തലിലേക്ക് എത്തണമെന്ന് താരങ്ങള്‍ ആഹ്വാനം ചെയ്തു. തങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ഇനിയും നീളുകയാണെങ്കില്‍ നേടിയ മെഡലുകള്‍ രാഷ്ട്രപതിക്ക് തിരികെ നല്കി രാജ്യത്തിനുവേണ്ടി കളിക്കുന്നത് അവസാനിപ്പിക്കുമെന്ന് സമരം നടത്തുന്ന താരങ്ങള്‍ പറഞ്ഞു.

അപ്രതീക്ഷിത ആക്രമണം

ബുധനാഴ്ച പകല്‍ മഴ പെയ്തതിനാല്‍ സമരപ്പന്തലിലെ കട്ടിലുകള്‍ നനഞ്ഞുപോയി. പകരം കിടക്കകളും മടക്കിവയ്ക്കാനുള്ള കട്ടിലുകളും ആം ആദ്മി പ്രവര്‍ത്തകര്‍ രാത്രി 11 മണിയോടെ സമരപ്പന്തലിലേക്കു കൊണ്ടുവരുമ്പോള്‍ പോലീസ് തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ഒരു പോലീസുകാരന്‍ രണ്ടു വനിതാ ഗുസ്തിതാരങ്ങളെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തതായാണ് ആരോപണം. ഇതിനു പിന്നാലെ പോലീസും അര്‍ധസൈനികരും ചേര്‍ന്ന് സമരപ്പന്തലിന് ചുറ്റും അണിനിരന്നു താരങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു. രണ്ടു ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരുക്കേറ്റു. സംഭവത്തില്‍ എഎപി നേതാവ് സോമനാഥ് ഭാരതിയെയും രണ്ടു അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബാരിക്കേഡ് തകര്‍ത്ത് അനുമതിയില്ലാതെ സമരപ്പന്തലില്‍ പ്രവേശിച്ചതിന്റെ പേരിലാണ് നടപടി. പോലീസ് നടപടിയെ ഗുസ്തി താരങ്ങള്‍ അപലപിച്ചു. 

പോലീസ് ഉദ്യോഗസ്ഥര്‍ മദ്യലഹരിയില്‍ ആക്രമിച്ചതായി സമരക്കാര്‍ ആരോപിച്ചു. എന്നാല്‍, ആറു മണിക്കുശേഷം ജന്തര്‍ മന്തറിലേക്ക് പുറത്തുനിന്ന് ആളുകള്‍ക്ക് പ്രവേശനമില്ല. അനുവാദമില്ലാതെ സമരപ്പന്തലില്‍ സോമനാഥ് ഭാരതിയടക്കമുള്ളവര്‍ എത്തിയത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. 

വികാരാധീനരായി താരങ്ങള്‍

'ഞങ്ങള്‍ ഈ മെഡലുകള്‍ എല്ലാം നേടിയത് ഇങ്ങനെ ഒരു ദിവസത്തിനു വേണ്ടിയാണോ' എന്ന് വനിതാ താരം വിനേഷ് ഫോഗട്ട് ചോദിച്ചു. 'ആ പോലീസുകാരന്‍ ഞങ്ങളെ എല്ലാവരെയും തള്ളിയിട്ടു. ഇങ്ങനെ പെരുമാറാന്‍ ഞങ്ങള്‍ കുറ്റവാളികളല്ല. ഞങ്ങളെ കൊല്ലണമെങ്കില്‍ കൊല്ലൂ' എന്നും കണ്ണീരോടെ വിനേഷ് ഫോഗട്ട് കൂട്ടിച്ചേര്‍ത്തു. 'അതിക്രമം എന്തിനായിരുന്നുവെന്ന് പോലീസ് പറയണമെന്നും രാജ്യത്തിനുവേണ്ടി നേടിയ തന്റെ എല്ലാ മെഡലുകളും തിരിച്ചെടുക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി' ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നാലു മെഡലുകള്‍ നേടിയ ബജ്‌റംഗ് പൂനിയ പറഞ്ഞു. 

പിന്മാറാതെ താരങ്ങള്‍

കേസില്‍ ആരോപണവിധേയനായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ കഴിഞ്ഞ 12 ദിവസമായി ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തി വരികയാണ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. ജനുവരി 18 മുതല്‍ താരങ്ങള്‍ പ്രതിഷേധ സമരം നടത്തുകയും ചര്‍ച്ചകളെ തുടര്‍ന്ന് പിന്നീട് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, അന്വേഷണ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്രം പുറത്തുവിടുന്നതില്‍ കാലതാമസം വരുത്തിയെന്നാരോപിച്ച് ഏപ്രില്‍ 23 ന് ഗുസ്തി താരങ്ങള്‍ വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പരാതിക്കാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്.

തങ്ങള്‍ ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ ഡല്‍ഹി പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഒരാളുടെ മൊഴി പോലും രേഖപ്പെടുത്തിയില്ലെന്നും ഏഴു വനിതാ ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു. ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ താരങ്ങള്‍ സുപ്രീംകോടതിയുടെ അനുമതിയും തേടി. 

ജനുവരിയില്‍ കായിക മന്ത്രാലയം പരാതികള്‍ അന്വേഷിക്കാന്‍ ഒളിമ്പിക് മെഡല്‍ ജേതാവ് എംസി മേരികോമിന്റെ നേതൃത്വത്തില്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കുകയും, ഒരു മാസത്തിനകം കണ്ടെത്തലുകള്‍ സമര്‍പ്പിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ സമിതി ഏപ്രില്‍ ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും മന്ത്രാലയം ഇതുവരെ റിപ്പോര്‍ട്ട് പരസ്യമാക്കിയിട്ടില്ല. എന്നിരുന്നാലും, നിരവധി ഹിയറിംഗുകള്‍ക്കുശേഷം ഡബ്ല്യുഎഫ്ഐ മേധാവിക്കെതിരായ ലൈംഗികാരോപണങ്ങള്‍ തെളിയിക്കാന്‍ ഗുസ്തി താരങ്ങള്‍ക്ക് കഴിഞ്ഞില്ല.

ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ജനുവരി 18 ന് നിരവധി ഗുസ്തി താരങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തരല്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രാക്ടീസ് നടത്തുകയോ മത്സരങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യില്ലെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. ഫെഡറേഷന്റെ പ്രവര്‍ത്തനത്തില്‍ കെടുകാര്യസ്ഥത ആരോപിച്ച് ഫെഡറേഷനെ സമ്പൂര്‍ണമായി നവീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മെയ് 7 ന് നടക്കുന്ന ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞെങ്കിലും ഫെഡറേഷനില്‍ ഒരു പുതിയ സ്ഥാനത്ത്  ഉണ്ടാകുമെന്നുള്ള സൂചന നല്‍കി. ഡബ്ല്യുഎഫ്ഐ തലവനായി തുടര്‍ച്ചയായി 12 വര്‍ഷം പൂര്‍ത്തിയാക്കിയതിനുശേഷം സ്പോര്‍ട്സ് കോഡ് അനുസരിച്ച് ഉയര്‍ന്ന സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബ്രിജ് ഭൂഷണ്‍ അയോഗ്യനാണ്.

ഡബ്ല്യുഎഫ്ഐ പ്രസിഡന്റിനെതിരെ ഡല്‍ഹി പോലീസ് ഏഴു പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തമായ തെളിവുകള്‍ പുറത്തുവന്നതിനുശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഇതോടൊപ്പം സര്‍ക്കാര്‍ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി

ആരോപണവിധേയനായ ബ്രിജ് ഭൂഷണ്‍

2011 മുതല്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അംഗമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ആറു തവണ ഉത്തര്‍പ്രദേശില്‍ നിന്ന് പാര്‍ലമെന്റിലേക്ക് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ചു തവണ ബിജെപിയിലും ഒരു തവണ സമാജ്വാദിയിലും നിന്നാണ് വിജയിച്ചത്. കൂടാതെ, അയോധ്യ മുതല്‍ ശ്രാവസ്തി വരെ 100 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിജ് ഭൂഷനു കീഴിലുണ്ട്. ബിജെപിയില്‍ ചേരുന്നതിനു മുമ്പ് സംഘപരിവാറുമായി ബന്ധമുണ്ടായിരുന്ന ആളാണ് ബ്രിജ് ഭൂഷണ്‍. 1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസിലും പ്രതിയാണ്. 

1990 കളുടെ മധ്യത്തില്‍ ഗുണ്ടാനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ക്ക് അഭയം നല്‍കിയെന്ന പേരില്‍ അറസ്റ്റിലാവുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം തിഹാര്‍ ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ കോടതി ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കി. 


#Daily
Leave a comment