
സിറിയയില്‍ സൈന്യവും അസാദ് പക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍; 70 ഓളം പേര്‍ കൊല്ലപ്പെട്ടു
സിറിയയിലെ പുതിയ ഭരണാധികാരികളുമായി ബന്ധമുള്ള സൈനികരും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍-അസാദുമായി കൂറുള്ള സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അനവധി മരണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അസാദിനെ അട്ടിമറിച്ച് ഇസ്ലാമിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റത്.
ഏറ്റുമുട്ടലില്‍ 70ല്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് ബ്രിട്ടനിലെ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റസ് എന്ന യുദ്ധ നിരീക്ഷണ സംഘടന പറഞ്ഞു. ലടാകിയയില്‍ സര്‍ക്കാര്‍ സൈന്യം പരിശോധന നടത്തുമ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നത്. കനത്ത വെടിവയ്പ്പ് ചില സ്ഥലങ്ങളില്‍ നടന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന വീഡിയോകള്‍ കാണിക്കുന്നു.
അസാദ് കുടുംബത്തിന്റെ ശക്തികേന്ദ്രവും ന്യൂനപക്ഷമായ അലാവൈറ്റുകളുടെ ഹൃദയഭൂമിയുമായ തീരദേശത്താണ് സംഭവം ഉണ്ടായത്. അസാദ് അലാവൈറ്റ് വിഭാഗക്കാരനാണ്. മരണസംഖ്യയില്‍ മാറ്റം വരാം.
മുന്‍ ഭരണകൂടത്തിന്റെ 70 ഓളം പോരാളികളെ വധിക്കാന്‍ നിര്‍ബന്ധിതരായെന്ന് സിറിയയിലെ സ്‌റ്റെപ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജബലയിലും സമീപപ്രദേശങ്ങളില്‍ നിന്നുമായി 25ല്‍ അധികം പേരും പിടിയിലായി. ഹോംസിലും അലെപ്പോയിലും സംഘര്‍ഷം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
അസാദ് പക്ഷക്കാരായ ആയിരക്കണക്കിന് സൈനികര്‍ തങ്ങളുടെ ആയുധങ്ങള്‍ സറണ്ടര്‍ ചെയ്തശേഷം വീടുകളിലേക്ക് പോയിയെങ്കിലും ചിലര്‍ കൊലപാതകികള്‍ക്കും കുറ്റവാളികള്‍ക്കും വേണ്ടി മരിക്കുകയാണെന്ന് സിറിയന്‍ പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ ഹസ്സന്‍ അബ്ദുള്‍ ഗനി പറഞ്ഞു.