TMJ
searchnav-menu
post-thumbnail

TMJ Daily

കാലാവസ്ഥ വ്യതിയാനം, ഇന്ത്യയിലെ വാഹനവിപണിയില്‍ ഇടിവ്

10 Sep 2024   |   2 min Read
TMJ News Desk

ട്ടോമൊബൈല്‍ ഡീലര്‍ഷിപ്പുകളുടെ പ്രതിസന്ധിയ്ക്ക് കാരണമായി കാലാവസ്ഥ വ്യതിയാനം. ഓട്ടോമൊബൈല്‍ വില്‍പ്പനയിലെ ഇടിവിനും ഇന്‍വെന്ററി ലെവലുകള്‍ താഴുന്നതിനും ആണ് കാലാവസ്ഥ വ്യതിയാനം കാരണമായത്. 77,000 കോടിയോളം വിലമതിക്കുന്ന 7.8 ലക്ഷം വാഹനങ്ങളുടെ ഇന്‍വെന്ററികള്‍ ആണ് വിറ്റുപോകാതെ ഷോറുമുകളില്‍ തന്നെ സൂക്ഷിക്കേണ്ടി വന്നിരിക്കുന്നത്.  കേരളത്തിലെ പ്രധാന ഉത്സവവിപണികളില്‍ ഒന്ന് ആസന്നമായിട്ടും കാര്യമായ ലാഭമൊന്നും വാഹനങ്ങളുടെ വിറ്റുവരവിലൂടെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നത് വാഹന വിപണിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ (FADA) കണക്കുപ്രകാരം 2023 ഓഗസ്റ്റിലെ മൊത്തം വാഹന രജിസ്‌ട്രേഷന്‍ 3,23,720 ആയിരുന്നെങ്കില്‍ കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 3,09,053 മാത്രമാണ്.

വാഹനനിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം കേരളം, തെലങ്കാന തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളുടെ വില്‍പ്പന അളവില്‍ കാലാവസ്ഥ വ്യതിയാനം വരുത്തിയ ആഘാതം ദൃശ്യമാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും മഴ കനത്തതാണ് ഡിമാന്റ് ഗണ്യമായി കുറയാന്‍ കാരണമായത്. എഫ്എഡിഎ (FADA) ശേഖരിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ പര്‍ച്ചേസ് വൈകിയതിനാലും തുടര്‍ച്ചയായ മഴ കാരണവും ഇന്ത്യയിലെ വാഹന ചില്ലറ വില്‍പ്പനയില്‍ 5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ ജൂലൈയിലേക്കാള്‍ 7 ശതമാനം ഇടിവാണ് സംഭവിച്ചത്. വാണിജ്യവാഹനങ്ങള്‍ക്കും ഡിമാന്റ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിനെ അപേക്ഷിച്ച് വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 6 ശതമാനത്തിലധികമാണ് കുറഞ്ഞത്.

ഓഗസ്റ്റില്‍ ഇന്ത്യ 15.9 ശതമാാനം മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഈ മണ്‍സൂണ്‍ സീസണിന്റേത് പ്രവചനാതീതമായ കാലാവസ്ഥ ആയിരുന്നു. ഉഷ്ണതരംഗത്തില്‍ നിന്ന് തുടങ്ങി കഠിനമായ മഴയിലേക്ക് നയിച്ച സാഹചര്യം ഇന്ത്യയിലെ ഓട്ടോ വിപണിയില്‍ കാര്യമായ മാറ്റം വരുത്തി. വാണിജ്യ വാഹന വിപണിയില്‍ കാലാവസ്ഥ വ്യതിയാനം ആഘാതം സൃഷ്ടിച്ചതിനൊപ്പം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്ന കുറവും വ്യാവസായിക മേഖലയിലെ ഡിമാന്റ് കുറഞ്ഞതും വില്‍പ്പനയില്‍ വന്ന ഇടിവിന് മറ്റൊരു കാരണമാണ്. ഇരുചക്ര- മുചക്ര വാഹനങ്ങളുടെ വിപണിയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നെങ്കിലും മറ്റു വിഭാഗങ്ങളില്‍ 6.28 ശതമാനവും 1.63 ശതമാനവും മാത്രമാണ് രേഖപ്പെടുത്തിയത്. മൊത്തത്തില്‍ ഇന്ത്യയുടെ ഓട്ടോമൊബൈല്‍ റീട്ടെയില്‍ വിപണി ഓഗസ്റ്റില്‍ വെറും 2.88 ശതമാനം വില്‍പ്പന മാത്രമാണ് വാര്‍ഷികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയത്.

ഈ സാഹചര്യങ്ങളെ വിലയിരുത്താതെ കാര്‍ നിര്‍മ്മാതാക്കള്‍ പ്രതിമാസം ഡീലര്‍മാര്‍ക്കുള്ള ഡിസ്പാച്ചുകള്‍ വര്‍ദ്ധിപ്പിക്കുന്നത് തുടരുന്നുണ്ട് ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു. വിറ്റുപോകാത്ത വാഹനങ്ങള്‍ കൂടുതലുള്ള ഡീലര്‍മാര്‍ അവരുടെ സാമ്പത്തിക ആരോഗ്യം സംരക്ഷിക്കുന്നതിനായി അധിക സ്റ്റോക്ക് എടുക്കുന്നത് നിര്‍ത്തണമെന്നും അല്ലെങ്കില്‍ ഈ ഇന്‍വെന്ററി ഓവര്‍ലോഡില്‍ നിന്ന് ഒരു വ്യവസായം മുഴുവനായി പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നും എഫ്എഡിഎ (FADA) പറയുന്നു.


#Daily
Leave a comment