
കാലാവസ്ഥ വ്യതിയാനം: മെക്സിക്കോയിൽ നിന്ന് യുഎസിലേക്കുള്ള കുടിയേറ്റം വർദ്ധിക്കുന്നുവെന്ന് പഠനം
മെക്സിക്കോയിൽ നിന്ന് യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം വർദ്ധിക്കാൻ കാലാവസ്ഥ വ്യതിയാനം കാരണമാകുന്നുവെന്ന് നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ പഠനം. കാലാവസ്ഥ വ്യതിയാനം രൂക്ഷമാവുന്നത് വരൾച്ചയ്ക്കും കൊടുങ്കാറ്റിനും മറ്റ് കാലാവസ്ഥ പ്രതിസന്ധികൾക്കും കാരണമാകുന്നതിനൊപ്പം കുടിയേറ്റക്കാരുടെ മരണങ്ങൾ വർദ്ധിക്കുന്നതിനും കാരണമാവുന്നതായി പഠനം പറയുന്നു.
വരൾച്ച മൂലം അനധികൃതമായി യുഎസിലേക്ക് കുടിയേറ്റം നടത്തിയ മെക്സിക്കോയിലെ കാർഷിക മേഖലയിൽ നിന്നുള്ളവർ, കാലാവസ്ഥ അതികഠിനമായി തുടരുന്ന സാഹചര്യത്തിൽ തിരികെ മെക്സിക്കോയിലേക്ക് പോകാൻ വിമുഖത കാണിച്ചേക്കാമെന്ന് പഠനം പറയുന്നു.
ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം കാലാവസ്ഥ വ്യതിയാനം രൂക്ഷമാക്കുന്നു. ഇത് വരൾച്ചയുടെ ദൈർഘ്യം വർദ്ധിപ്പിക്കുകയും, അന്തരീക്ഷത്തിലെ ചൂട് വർദ്ധിപ്പിക്കുകയും, കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും കാരണമാവുകയും ചെയ്യുന്നു. ഏകദേശം 130 ദശലക്ഷത്തോളം ജനങ്ങളുള്ള മെക്സിക്കോയിൽ വരൾച്ച, ജലക്ഷാമത്തിലേക്ക് നയിച്ചു. ഇത് വിളകളുടെ ഉത്പാദനം ഗണ്യമായി കുറയ്ക്കുകയും ജനങ്ങളുടെ ജീവനോപാധികൾക്ക് ഭീഷണിയായി തീരുകയും ചെയ്തിരുന്നു. 2060 ഓടെ മെക്സിക്കോയിലെ അന്തരീക്ഷ താപനില മൂന്ന് ഡിഗ്രി സെൽഷ്യസായി വരെ വർദ്ധിച്ചേക്കാമെന്ന് പ്രവചനങ്ങളുണ്ട്. കൂടാതെ മഴയെ ആശ്രയിച്ചുള്ള കൃഷിയെ ജീവനോപാധിയായി കാണുന്ന സമൂഹങ്ങളെ സാമ്പത്തികമായി പിന്നാക്കം വലിക്കുന്നതിനും ഈ കാലാവസ്ഥ കാരണമാകുന്നു. അന്താരാഷ്ട്ര കുടിയേറ്റം കൂടുതലുള്ള രാജ്യങ്ങളാണ് അമേരിക്കയും മെക്സിക്കോയും. താപനില വർദ്ധിക്കുന്നതിന് അനുസരിച്ച് കുടിയേറ്റം വർദ്ധിക്കാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാണിക്കുന്നു.
സർവേയ്ക്ക് പുറമെ, കാലാവസ്ഥ ഡാറ്റയും ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചിരുന്നു. അനധികൃതമായി കുടിയേറ്റം നടത്തിയ 3700 വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ചോളം ഉത്പാദനം നടത്തുന്ന മെക്സിക്കോയിലെ 84 കാർഷിക കമ്മ്യൂണിറ്റികളെ പഠനത്തിനായി വിശകലനം നടത്തിയിരുന്നു. ചോളകൃഷി കൂടുതലായി നടക്കുന്ന മെയ്-ആഗസ്ത് മാസങ്ങളിലാണ് ഈ വിഭാഗത്തിന്റെ കുടിയേറ്റം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. മഴ സാധാരണയായി ലഭ്യമാവുന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന കമ്മ്യൂണിറ്റികളെ അപേക്ഷിച്ച് വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങൾക്കിടയിൽ കുടിയേറ്റം വർദ്ധിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.