TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE

TMJ Daily

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്: വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി

26 Aug 2023   |   1 min Read
TMJ News Desk

സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് അനധികൃതമായി പണം പറ്റിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നടപടി. വിവരാവകാശ പ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലന്‍സ് മേധാവിക്ക് പരാതി നല്‍കിയത്. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും ഐടി വകുപ്പ് പിടിച്ചെടുത്ത ഡയറിയില്‍ പേരുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. 

ആരോപണവുമായി ബന്ധപ്പെട്ട വസ്തുതകളൊന്നും ഹാജരാക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയും കോടതി അംഗീകരിച്ചില്ല. ആദായ നികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 

വിവാദങ്ങളുടെ തുടക്കം

വീണ വിജയന് സിഎംആര്‍എല്‍ കമ്പനി പണം നല്‍കിയെന്ന കണ്ടെത്തലാണ് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണം. 1.72 കോടി രൂപയാണ് ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി നല്‍കിയത്. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് വീണയ്ക്ക് പണം നല്‍കിയതായി പറയുന്നത്. കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടറായ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും 2019 ജനുവരി 25 നായിരുന്നു ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം റെയ്ഡ് നടത്തിയത്.

#Daily
Leave a comment