
കർണ്ണാടകയിലെ തീരപ്രദേശങ്ങൾ മണ്ണൊലിപ്പ് ഭീഷണി നേരിടുന്നതായി റിപ്പോർട്ട്
കർണ്ണാടകയിലെ തീരപ്രദേശങ്ങൾ മണ്ണൊലിപ്പ് ഭീഷണി നേരിടുന്നതായി കർണ്ണാടക സർക്കാരിന്റെ പഠന റിപ്പോർട്ട്. മണ്ണൊലിപ്പിന്റെ ഫലമായി 1990നും 2024നുമിടയിൽ തീരദേശ ദൈർഘ്യം 43.7 കിലോമീറ്ററിൽ നിന്ന് 91.6 കിലോമീറ്ററോളം തീരശോഷണം വർദ്ധിച്ചതായി പഠനം പറയുന്നു. 328.55 കിലോമീറ്റർ വരുന്ന കർണ്ണാടകയിലെ തീരദേശത്തിൽ 28 ശതമാനത്തോളം മണ്ണൊലിപ്പിന് വിധേയമായതായി പരിസ്ഥിതി വിഭാഗത്തിൽ കഴിഞ്ഞ ആഴ്ച സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഷോർലൈൻ മാനേജ്മെന്റ് പ്ലാൻ എലോങ് കർണ്ണാടക കോസ്റ്റ് എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ട് മനുഷ്യ ഇടപെടലുകൾ മൂലമുണ്ടാവുന്ന കാലാവസ്ഥ വ്യതിയാനവും മണ്ണൊലിപ്പും തടയുന്നതിന് പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് വ്യക്തമാക്കുന്നു.
1990 മുതൽ തീരദേശത്ത് അടിസ്ഥാന സൗകര്യങ്ങളുടെ വർദ്ധനവ് വലിയ രീതിയിൽ സംഭവിച്ചതായി പഠനം പറയുന്നു. വർദ്ധിച്ച് വന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് മണ്ണൊലിപ്പിന് കാരണമായത്. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ മൂന്ന് ജില്ലകളിലുമായി 328.55 കിലോമീറ്റർ തീരപ്രദേശമാണുള്ളത്. ഉത്തരകന്നഡയിലെ 193 കിലോമീറ്റർ തീരപ്രദേശത്ത് കൂടുതൽ ഭാഗങ്ങളും കുന്നുകളും ഉയർന്ന പ്രദേശങ്ങളുമാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്ന മണ്ണൊലിപ്പ് 28 ശതമാനമാണ്. പ്രദേശത്ത് പാറക്കെട്ടുകൾ കൂടുതലുണ്ടായിട്ടും 39 ശതമാനം മണ്ണൊലിപ്പാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരുകാലത്ത് നാമമാത്രമായ മണ്ണൊലിപ്പ് റിപ്പോർട്ട് ചെയ്തിരുന്ന പ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങൾ കാരണം മണ്ണൊലിപ്പ് വർദ്ധിച്ചതായി പഠനം പറയുന്നു. ഉഡുപ്പിയിൽ തീരപ്രദേശങ്ങളുടെ 43 ശതമാനവും കടൽഭിത്തികളാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും തീരപ്രദേശത്തിന്റെ 38 ശതമാനവും മണ്ണൊലിപ്പ് നേരിടുന്നുണ്ട്.
തീരദേശ വാസസ്ഥലങ്ങൾ, കണ്ടൽക്കാടുകൾ, അഴിമുഖങ്ങൾ എന്നിവയെ മണ്ണൊലിപ്പ് പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ദക്ഷിണ കന്നഡയിൽ തീരദേശ ദൈർഘ്യം 37 കിലോമീറ്ററാണ് എന്നാൽ സങ്കീർണ്ണമായ രീതിയിൽ മണ്ണൊലിപ്പ് റിപ്പോർട്ട് ചെയ്യുന്നത് ഈ പ്രദേശത്താണ്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന മത്സ്യബന്ധന ഗ്രാമങ്ങളെയും ടൂറിസം പ്രവർത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. മൂന്ന് ജില്ലകളിൽ മാത്രമായി മണ്ണൊലിപ്പ് നേരിടുന്ന 44 പ്രദേശങ്ങളാണ് പഠനത്തിൽ കണ്ടെത്തിയത്. മണ്ണൊലിപ്പ് മൂലമുണ്ടാവുന്ന നാശങ്ങളും നഷ്ടങ്ങളും ഒഴിവാക്കാൻ അടിയന്തിരമായ ഇടപെടലുകൾ ആവശ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.


