TMJ
searchnav-menu
post-thumbnail

കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെദ്രോ

TMJ Daily

കൊളംബിയ കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കും; യുഎസ് തീരുവ പിന്‍വലിച്ചു

27 Jan 2025   |   1 min Read
TMJ News Desk

നാടുകടത്തിയ കുടിയേറ്റക്കാരെ സ്വീകരിക്കാമെന്ന് കൊളംബിയ സമ്മതിച്ചതിനെ തുടര്‍ന്ന് യുഎസ് ചുമത്തിയ താരിഫ് പിന്‍വലിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം തലനാരിഴയ്ക്ക് ഒഴിഞ്ഞു.

ഞായറാഴ്ച്ച കുടിയേറ്റക്കാരുമായി എത്തിയ യുഎസ് സൈനിക വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി കൊളംബിയന്‍ പ്രസിഡന്റ് നല്‍കാത്തതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊളംബിയയില്‍ നിന്നുള്ള ചരക്കുകള്‍ക്കുമേല്‍ 25% നികുതി ചുമത്തിയിരുന്നു. ഇത് ഒരാഴ്ച്ചയ്ക്കകം 50% ആകുമെന്നും യുഎസ് പറഞ്ഞിരുന്നു. കൂടാതെ ഉപരോധ നടപടികളും ട്രംപ് പ്രഖ്യാപിച്ചു. കംബോഡിയയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കല്‍, അടിയന്തര ട്രഷറി, ബാങ്കിങ്, ധനപരമായ ഉപരോധങ്ങളും പ്രഖ്യാപിച്ചിരുന്നു.

തിരിച്ചയക്കുന്ന പൗരന്‍മാരെ ക്രിമിനലുകളെ പോലെ പരിഗണിക്കാതെ സിവിലിയന്‍ വിമാനങ്ങളില്‍ അയച്ചാല്‍ സ്വീകരിക്കുമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെദ്രോ തുടക്കത്തില്‍ പറഞ്ഞിരുന്നു.

നിയന്ത്രണങ്ങളോ കാലതാമസമോ കൂടാതെ കുടിയേറ്റക്കാരുമായി എത്തുന്ന യുഎസ് സൈനിക വിമാനത്തെ സ്വീകരിക്കാമെന്ന് കൊളംബിയ സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. തങ്ങളുടെ പൗരന്‍മാരുടെ അന്തസ് കാത്തുസൂക്ഷിക്കുന്നതിനുള്ള ചര്‍ച്ച നടത്തുമെന്ന് കൊളംബിയ പറഞ്ഞു.

കൊളംബിയയുടെ നിലപാട് മാറ്റത്തെ ട്രംപിന്റെ കടുത്ത നിലപാടിന്റെ വിജയമായി വൈറ്റ് ഹൗസ് പ്രകീര്‍ത്തിച്ചു. കഴിഞ്ഞ ദിവസം ഇരുനേതാക്കളും സാമൂഹ്യ മാധ്യമങ്ങളില്‍ ഭീഷണികള്‍ മുഴക്കിയിരുന്നു.

ലാറ്റിനമേരിക്കയില്‍ യുഎസിന്റെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് കൊളംബിയ. കൊളംബിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎസും ആണ്. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരക്കരാര്‍ നിലവിലുണ്ട്.




 

#Daily
Leave a comment