TMJ
searchnav-menu
post-thumbnail

TMJ Daily

വീട് തകര്‍ത്തത് നിയമലംഘനം, 25 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണം, യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

06 Nov 2024   |   1 min Read
TMJ News Desk

റോഡ് വീതികൂട്ടുന്നതിനായി നോട്ടീസ് നല്‍കാതെ വീട് പൊളിച്ച സംഭവത്തില്‍, ഉടമയ്ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ബുധനാഴ്ച നിര്‍ദ്ദേശിച്ചു. യു പി ഉദ്യോഗസ്ഥരുടെ ധിക്കാരപൂര്‍വ്വമായ സമീപനമാണെന്നും കോടതി പറഞ്ഞു. മഹാരാജ്ഗഞ്ച് സ്വദേശി മനോജ് തിബ്രേവാള്‍ ആകാശ് 2019ല്‍ വീട് തകര്‍ത്തുവെന്ന് കാണിച്ച് അയച്ച പരാതി കത്തിനെ അടിസ്ഥാനമാക്കി 2020ല്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്.

നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതിന് പുറമേ, പൊളിക്കലിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ അന്വേഷണം നടത്താനും അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സുപ്രീം കോടതി യുപി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും മനോജ് മിശ്രയുമടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഒരു മാസത്തിനകം നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

'ഇത് പൂര്‍ണ്ണമായും ധിക്കാര പൂര്‍ണ്ണമായ നടപടിയാണ്. കൃത്യമായ നടപടിക്രമം എവിടെയാണ് പിന്തുടരുന്നത്? നോട്ടീസ് നല്‍കിയിട്ടില്ലെന്ന സത്യവാങ്മൂലം ഞങ്ങളുടെ പക്കലുണ്ട്. നിങ്ങള്‍ സൈറ്റില്‍ പോയി ഉച്ചഭാഷിണിയിലൂടെ ജനങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്തത്,'' ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

'നിങ്ങള്‍ക്ക് ബുള്‍ഡോസറുകളുമായി വന്ന് ഒറ്റരാത്രികൊണ്ട് വീടുകള്‍ തകര്‍ക്കാന്‍ കഴിയില്ല. നിങ്ങള്‍ കുടുംബത്തിന് മാറാനുള്ള സമയം നല്‍കിയില്ല. വീട്ടുപകരണങ്ങളുടെ കാര്യമോ? കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. '

ഒരു അറിയിപ്പും നല്‍കാതെ പൊതു അറിയിപ്പിലൂടെ മാത്രമാണ് പൊളിക്കലിനെ കുറിച്ച് താമസക്കാരെ അറിയിച്ചത് നിരാശാജനകമാണെന്ന് കോടതി വ്യക്തമാക്കി. ''വീടുകള്‍ ഒഴിയാനും അവ പൊളിക്കാനും നിങ്ങള്‍ക്ക് ആളുകളോട് ചെണ്ടകൊട്ടി പറയാന്‍ കഴിയില്ല. അതിന് കൃത്യമായ അറിയിപ്പ് ഉണ്ടാകണം,'' ജസ്റ്റിസ് ജെ ബി പര്‍ദിവാല പറഞ്ഞു.



#Daily
Leave a comment