
സ്ത്രീകളില്ലാതെ മത്സരരംഗം, തിരഞ്ഞെടുപ്പിനൊരുങ്ങി ശ്രീലങ്ക
സ്ത്രീപ്രാതിനിധ്യമില്ലാതെ ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 38 സ്ഥാനാർത്ഥികളാണ് സെപ്തംബർ 21ന് നടക്കുന്ന ശ്രീലങ്കൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ശ്രീലങ്കയിലെ തൊഴിലാളികളിലും വോട്ടർമാരിലും പകുതിയിലേറെയും സ്ത്രീകളായിരുന്നിട്ടും തിരഞ്ഞെടുപ്പിൽ ഒരു സ്ത്രീ സ്ഥാനാർത്ഥി പോലും മത്സരിക്കുന്നില്ല. ആറ് ദശകം മുൻപ് ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്ത രാജ്യത്താണിത്.
ഇന്ത്യയിലെ ഇന്ദിര ഗാന്ധിയ്ക്കും ബ്രിട്ടനിലെ മാർഗരറ്റ് താച്ചറിനും മുമ്പ് 1960ൽ ശ്രീലങ്കയാണ് ആദ്യമായി ഒരു വനിത പ്രധാനമന്ത്രിയെ ലോകത്തിന് നൽകുന്നത്. ശ്രീലങ്കയിലെ സിരിമാവോ ബണ്ഡാരനായകയെ ആണ് ലോകത്തിലെ ആദ്യ പ്രധാനമന്ത്രി. പിന്നീട് 30 വർഷത്തിന് ശേഷം സിരിമാവോ ഭണ്ഡാരനായകയുടെ മകൾ ചന്ദ്രിക ഭണ്ഡാരനായകയെയും ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിന്നു.
തിരഞ്ഞെടുപ്പിനായി ഒരുങ്ങിയിരിക്കുന്ന 17 ദശലക്ഷം വോട്ടർമാരിൽ 52 ശതമാനവും സ്ത്രീകളാണ്. 1931ൽ ശ്രീലങ്ക സാർവ്വത്രിക വോട്ടവകാശം നടപ്പിലാക്കിയിട്ടും പാർലമെന്റിലെ സ്ത്രീപ്രാതിനിധ്യം ഏഴു ശതമാനത്തിൽ കൂടിയിട്ടില്ല. നിലവിൽ 225 അംഗങ്ങളുള്ള പാർലമെന്റിൽ 5.3 ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം.
2016ലേത് പോലെ നിയമനിർമ്മാതാക്കളിൽ 25 ശതമാനം സ്ത്രീകളാവുന്നത് ഇതിനൊരു ഉത്തരമാവില്ലെന്ന് രാഷ്ട്രീയത്തിൽ സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്ന പാർലമെന്റിലെ സ്ത്രീ പ്രതിനിധി ഹരിണി അമരസൂര്യ പറയുന്നു.
സംവരണ സമ്പ്രദായം സ്ത്രീ പ്രാതിനിധ്യത്തിൽ സംഖ്യാപരമായ വർദ്ധനവുണ്ടാക്കുന്ന ഒരു മാർഗം മാത്രമാണെന്നും അർത്ഥവത്തായ മാറ്റങ്ങൾക്ക് സ്ത്രീകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ആവശ്യമെന്ന് ഹരിണി പറയുന്നു.
ജലസേചനമന്ത്രി പവിത്രാദേവി വണ്ണിയാരാച്ചി ( Pavithra Devi Wanniarachchi) മാത്രമാണ് ഇപ്പോഴത്തെ 16 അംഗ ക്യാബിനറ്റിൽ ഏക വനിതാ മന്ത്രി. മൂന്ന് ഡസൺ ജൂനിയർ മന്ത്രിമാരിൽ ആകെ രണ്ട് സ്ത്രീകൾ മാത്രമാണുള്ളത്. ശ്രീലങ്കയിലെ രാഷ്ട്രീയ പാർട്ടികളുടെ പുരുഷാധിപത്യ ഘടനയാണ് സ്ത്രീപ്രാതിനിധ്യം കുറയാൻ കാരണമാവുന്നത് വിമൻ പൊളിറ്റിക്കൽ പാർട്ടിയുടെ പ്രതിനിധി നിമൽക ഫെർണാഡോ പറയുന്നു.
182 രാജ്യങ്ങളെ വിലയിരുത്തുമ്പോൾ സ്ത്രീപ്രാതിനിധ്യത്തിൽ 174-ാമത് സ്ഥാനമാണ് ശ്രീലങ്കയുടേത്. തിരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ക്വാട്ട വർദ്ധിപ്പിച്ചെങ്കിലും തദ്ദേശഭരണ സംവിധാനത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം 23 ശതമാനം കടന്നിട്ടില്ല. പ്രവിശ്യ തലത്തിലും ക്വാട്ട അനുവദിച്ചിരുന്നെങ്കിലും പ്രാതിനിധ്യം അഞ്ച് ശതമാനമായി തന്നെ തുടരുകയാണ്.
ഏഴു പതിറ്റാണ്ടിനിപ്പുറം രാജ്യം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക വളർച്ചയും വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് സെപ്തംബർ 21ന് ശ്രീലങ്ക തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.