
ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാരുടെ പരാതി
ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാർ ഉന്നയിച്ച പരാതി പോലീസ് ആസ്ഥാനത്തെ എസ്പി മെറിൻ ജോസഫ് അന്വേഷിക്കും. മോശം സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് രണ്ട് വനിതാ എസ്ഐമാരാണ് ഡിഐജി അജിത ബീഗത്തിന് പരാതി നൽകിയത്. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്ന് അജിത ബീഗം ശുപാർശ നൽകുകയും ചെയ്തു. പോലീസ് ആസ്ഥാനത്തെ വുമൺ കംപ്ലൈന്റ്റ് സെൽ അധ്യക്ഷയാണ് എസ്പി മെറിൻ ജോസഫ്.
നേരത്തെ ജില്ലാ പോലീസ് മേധാവിയായിരുന്ന ആരോപണവിധേയനായ ഉദ്യോഗസ്ഥൻ ഇപ്പോൾ തലസ്ഥാനത്ത് സുപ്രധാന പദവിയിലാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരാതിക്കൊപ്പം തെളിവുകളും വനിതാ എസ്ഐമാർ കൈമാറിയിട്ടുണ്ടെന്നാണ് വിവരം. കുറ്റക്കാരനെന്ന് കണ്ടെത്തുന്ന പക്ഷം ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടികൾ കൈക്കൊള്ളും. സ്ത്രീകളുടേയും കുട്ടികളുടേയും പരാതികൾ അന്വേഷിക്കുന്ന ഡിഐജി അജിത ബീഗം, ഈ പരാതിയിന്മേൽ അതീവ രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പിന്നീട് പോഷ് നിയമപ്രകാരം അന്വേഷിക്കാൻ ശുപാർശ നൽകുകയായിരുന്നു.


