
നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി
നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ ശിക്ഷിക്കുകയും ഏഴ് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്യുന്ന വിധിയാണ് ഉവുണ്ടാകയെന്ന പേരിൽ തനിക്ക് ലഭിച്ച കത്ത് കേരള ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡണ്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറി. ഡിസംബർ രണ്ടാം തീയതിയിൽ എഴുതിയ കത്തിന്റെ നിജസ്ഥിതിയെ പറ്റി അന്വേഷിക്കണമെന്ന് ബാർ അസോസിയേഷൻ പ്രസിഡണ്ട് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു.
ഇന്ത്യൻ പൗരൻ എന്ന പേരിലുള്ള ഒരാളാണ് കത്ത് എഴുതിയിട്ടുള്ളത്. കേസിലെ എട്ടാം പ്രതിയും, നടനുമായ ദിലീപിനെയും ഏഴും, ഒമ്പതും, പ്രതികളെയും വെറുതെ വിടുമെന്നായിരുന്നു അതിലെ പ്രധാന ഉള്ളടക്കം. കത്ത് ചീഫ് ജസ്റ്റിസിന് കൈമാറുന്ന വിവരം രേഖപ്പെടുത്തിയ കുറിപ്പ് ഡിസംബർ എട്ടാം തീയതിയാണ് ഷേണായി എഴുതിയിട്ടുള്ളത്.
കത്തിലെ ഉള്ളടക്കത്തെ പറ്റി അന്വേഷിക്കുവാൻ ഹൈക്കോടതി വിജിലൻസിനെയോ മറ്റ് ഏതെങ്കിലും അന്വേഷണ ഏജൻസിയെയോ ചുമതലപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ജുഡീഷ്യറിയുടെ വിശ്വാസ്യത ഉറപ്പു വരുത്താൻ അത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

