.jpg)
ആസക്തിയെക്കുറിച്ച് ആശങ്ക; ഓൺലൈൻ ചൂതാട്ടം തടയാൻ ബ്രസീൽ
ഓൺലൈൻ ചൂതാട്ടത്തിന് നിയന്ത്രണവുമായി ബ്രസീൽ. രാജ്യത്തെ രണ്ടായിരത്തോളം ഓൺലൈൻ ചൂതാട്ട സൈറ്റുകളെ നിരോധിച്ചു. ചൂതാട്ടത്തിന് അടിമകളാകുന്നവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന്, ഈ മേഖലയെ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണ് നിരോധനം നടപ്പിലാക്കുന്നത്.
കഴിഞ്ഞ വർഷം (2023) ഡിസംബറിൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ ഒപ്പിട്ട നിയമപ്രകാരം വാതുവെപ്പ് കമ്പനികളെ നിയന്ത്രിക്കുകയും, നികുതി ചുമത്തുകയും ചെയ്തുകൊണ്ട് നിയമം നടപ്പാക്കുന്നത്.
നിലവിൽ, 210 ചൂതാട്ട വെബ്‌സൈറ്റുകൾ കൈവശമുള്ള 96 കമ്പനികൾ സജീവമാണ്. ഈ സ്ഥാപനങ്ങൾ പുതിയ നിയമനിർമ്മാണം പാലിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും, അവരുടെ ലൈസൻസ് അപേക്ഷകൾ വർഷാവസാനം അവലോകനം ചെയ്യുന്നതു വരെ നിലനിൽക്കുമെന്നും ബ്രസീൽ സർക്കാർ പറഞ്ഞു.
അടുത്ത വർഷം (2025) ജനുവരി ഒന്ന് മുതൽ പ്രവർത്തനാനുമതി ലഭിക്കുന്ന കമ്പനികൾ ബിസിനസ് നടത്തുന്നതിന് 5.3 മില്യൺ ഡോളർ നൽകണം. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ തടയുന്നതിനുള്ള ഫെഡറൽ നിയമങ്ങൾ കൃത്യമായി പാലിക്കുകയും വേണം.
ബ്രസീൽ 2018 ലാണ് ഓൺലൈൻ ചൂതാട്ടത്തിന് അംഗീകാരം നൽകിയത്. എന്നാൽ, നിയന്ത്രണങ്ങളുടെ അഭാവം സാമ്പത്തിക, ആരോഗ്യ മേഖലകളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. സൈക്യാട്രിസ്റ്റുകൾ ജനങ്ങളുടെ ചൂതാട്ട ആസക്തിയിൽ വർദ്ധനവ് വന്നതായി റിപ്പോർട്ട് ചെയ്തു. അതേസമയം ബാങ്കുകൾ ചൂതാട്ടവുമായി ബന്ധപ്പെട്ട ചെലവുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബ്രസീലുകാർ ഓരോ മാസവും ഏകദേശം 3.5 ബില്യൺ ഡോളറിന് ചൂതാട്ടം നടത്തുന്നുണ്ടെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബ്രസീൽ കണക്കാക്കുന്നു. ഓഗസ്റ്റിൽ ഓൺലൈൻ ചൂതാട്ടത്തിനായി 530 മില്യൺ ഡോളർ ചെലവഴിച്ചതിൽ സർക്കാർ ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുന്ന
ഗുണഭോക്താക്കളുമുണ്ട്.
സർക്കാർ നൽകുന്ന ക്ഷേമ ആനുകൂല്യങ്ങൾ ചൂതാട്ടത്തിനായി ഉപയോഗിക്കുന്നത് തടയുന്നതിനുള്ള നടപടി പദ്ധതികൾ സെപ്തംബർ അവസാനം പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ദുർബലരായ കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് ഈ പരിപാടികൾ നടപ്പാക്കുന്നത്.