
കോൺഗ്രസിന്റേത് കലാപ ശ്രമം: എം വി ഗോവിന്ദൻ
കോഴിക്കോട് പേരാമ്പ്രയിൽ നടന്ന അക്രമത്തിൽ യുഡിഎഫിനും കോൺഗ്രെസ്സിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പോലീസിനെതിരെ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞ് പേരാമ്പ്രയിൽ അശാന്തി സൃഷ്ടിക്കാൻ യുഡിഎഫ് ശ്രമിച്ചെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനത്താകെ അക്രമങ്ങൾ സൃഷ്ടിക്കാൻ യുഡിഎഫ് ഗൂഢാലോചന നടത്തുകയാണെന്നും അതിന്റെ ഉദാഹരണമാണ് പേരാമ്പ്രയിൽ നടന്നതെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
"അക്രമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. അവർ നേരത്തെ തന്നെ കല്ലുകളും സ്ഫോടകവസ്തുക്കളും ശേഖരിച്ചിരുന്നു. പോലീസ് ഇടപെട്ടപ്പോൾ, അവർക്ക് നേരെ സ്ഫോടകവസ്തുക്കൾ എറിഞ്ഞു, നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മുഖം രക്ഷിക്കാൻ, പോലീസ് തങ്ങളെ ആക്രമിച്ചതായി അവർ ആരോപിച്ചു," ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസ്സിൽ ആഭന്തര സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജനശ്രദ്ധ തിരിച്ചുവിടാൻ കലാപങ്ങളും വർഗ്ഗീയ ധ്രുവീകരണവുമുണ്ടാക്കാനുള്ള ശ്രമം യുഡിഎഫും, ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയും നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പള്ളുരുത്തി സെന്റ്. റീത്താസ് സ്കൂളിലെ വിഷയം പരിഹരിച്ചിട്ടും ജമാഅത്തെ ഇസ്ലാമിയെയും, എസ്ഡിപിഐയെയും കൂട്ട് പിടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വർഗ്ഗീയവത്ക്കരിക്കാൻ ശ്രമിക്കുകയാണെന്നും ഗോവിന്ദൻ വിമർശനം ഉന്നയിച്ചു.


